കണ്ണൂര്‍: ഇസ്ലാം മതത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഫാദർ ആന്‍റണി തറെക്കടവിലിനെ തള്ളി കത്തോലിക്ക സഭ. ഫാദർ ആന്‍റണിയുടെ പരാമര്‍ശം കത്തോലിക്ക സഭയുടെ നിലപാടല്ലെന്നും എല്ലാ മതവിശ്വാസങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് സഭ ആഗ്രഹിക്കുന്നതെന്നും തലശ്ശേരി രൂപത ചാന്‍സിലര്‍ ഫാദര്‍ തോമസ് തെങ്ങുമ്പള്ളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു ഫാദർ ആന്‍റണി തറെക്കടവിലിന്‍റെ വിദ്വേഷ പ്രസംഗം. സംഭവത്തില്‍ ഉളിക്കൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.
'ഇപ്പോഴത്തെ കുട്ടികളുടെ ഒരു ഫാഷനാണ് ജ്യൂസ് കുടിക്കുന്നത്. നാരങ്ങാ വെളളമൊന്നുമല്ല 50 രൂപ മുതല്‍ 300 രൂപ വരെയുളള പഴങ്ങളുടെ ജ്യൂസാണ്. ഈ ജ്യൂസ് മുഴുവനും ഒരു ചെയിനില്‍ വര്‍ക്ക് ചെയ്യുന്നതാണ്. അവിടെ മൂന്ന് മാസം കൂടുമ്പോ ചെറുപ്പക്കാര് മാറിനില്‍ക്കുകയാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും പെണ്ണുങ്ങളെ അടിച്ചോണ്ടുപോകും. ഈ പെണ്ണുങ്ങള്‍ മലബാറിലെയോ ഇടുക്കിയിലേയോ ഗ്രാമങ്ങളില്‍ നിന്നുളളവരാകും. അവരുടെ അഡ്രസേ പിന്നെ കാണില്ല'-എന്നായിരുന്നു ആന്റണി തറെക്കടവിലില്‍ പ്രസംഗത്തില്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന പ്രസ്താവനകള്‍ കത്തോലിക്കാ സഭ ഒരിക്കലും അംഗീകരിക്കില്ല. പരസ്പര സ്നേഹത്തോടും സമാധാനത്തോടും ഇരുവിഭാഗങ്ങളും പ്രവര്‍ത്തിക്കണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ പ്രസിഡന്റുമായുള്ള ചർച്ചയിൽ ധാരണയായി എന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.