കൊറോണ വൈറസ് പരിശോധനക്കെത്തിയ ആരോഗ്യസംരക്ഷണ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഒരു ജനക്കൂട്ടം ആക്രമിച്ചു. രണ്ട് ഡോക്ടർമാർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഇൻഡോർ പരിസരത്ത് പരിശോധന നടത്തുമ്പോഴായിരുന്നു സംഭവം. ഇളം നീല പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണ സ്യൂട്ടുകൾ ധരിച്ച രണ്ട് ഹെൽത്ത് കെയർ വർക്കർമാരേ ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവരുന്നത്.
കൊറോണ വൈറസ് രോഗിയുമായി സമ്പർക്കം പുലർത്തിയതായി സംശയിക്കുന്ന ഒരു പ്രായമായ സ്ത്രീയോട് പരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങൾ ഇൻഡോറിലെ തത്പട്ടി ബഖാൽ പ്രദേശത്തെ താമസക്കാരെ പരിശോധിധിച്ചു വരികയാണ്. ഒരു കോവിഡ് -19 രോഗിയുമായി ബന്ധപ്പെട്ടുവെന്ന് സംശയിക്കുന്ന ഒരാളെകുറിച്ച് ഞങ്ങള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഞങ്ങൾ ആ വ്യക്തിയുമായി (വൃദ്ധയായ സ്ത്രീ) സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പ്രദേശത്ത് കൂട്ടംകൂടിനിന്നിരുന്ന ജനങ്ങള്‍ ഞങ്ങളെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു' എന്ന് ഡോക്ടർമാരിൽ ഒരാൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
രണ്ട് വനിതാ ഡോക്ടർമാർക്ക് പരിക്കേറ്റു. ഒരു തഹസിൽദാറിന്റെ ജീപ്പിന് പിന്നിൽ ഒളിച്ചിരുന്നാണ് അവര്‍ അവിടെനിന്നും രക്ഷപ്പെട്ടത് എന്ന് ഇൻഡോർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇൻഡോറിൽ ആരോഗ്യ പ്രവർത്തകര്‍ ആക്രമിക്കപ്പെടുന്നത്. മധ്യപ്രദേശിലെ കൊറോണ വൈറസ് ഹോട്ട്‌സ്പോട്ടാണ് ഈ പ്രദേശം. സംഭവുമായി ബന്ധപ്പെട്ട് അജ്ഞാതരായ ചില വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ANI റിപ്പോർട്ട് ചെചെയ്യുന്നു.