അക്കാലത്ത് തുണയായത് ലാല്‍ ജോസ് മാത്രം- അനുശ്രീ

കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുശ്രീ. നാട്ടിന്‍പുറത്തുനിന്ന് ഗ്ലാമറസായ സിനിമാമേഖലയിലേക്കെത്തുമ്പോള്‍ ഒരുപാട് കോംപ്ലക്‌സുകള്‍ തനിക്കുണ്ടായിരുന്നെന്നും അന്ന് സംവിധായകന്‍ ലാല്‍ ജോസാണ് തനിക്ക് മോട്ടിവേഷന്‍ തന്ന് കോംപ്ലക്‌സുകളെല്ലാം മാറ്റിയതെന്നും അനുശ്രീ പറയുന്നു.

'ദുബായിലെ ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ എന്നെക്കുറിച്ച് വളരെ മോശമായ കഥകള്‍ പടര്‍ന്നിരുന്നു. പണ്ട് കൂട്ടുകൂടി നടന്നവര്‍ തിരിഞ്ഞുനിന്നു. അമ്മയെയും എന്നെയും പറ്റി മോശം കഥകള്‍ മെനഞ്ഞു. ആ ദിവസങ്ങളില്‍ ഞാന്‍ കരഞ്ഞ കരച്ചില്‍ പിന്നീട് ജീവിതത്തില്‍ ഒരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല. അന്ന് വീടിന്റെ പുറകിലുളള അലക്കുകല്ലില്‍ പോയിരുന്നാണ് ഞാന്‍ ലാല്‍ ജോസ് സാറിനെ വിളിച്ചത്. കരഞ്ഞുകൊണ്ട് സങ്കടം പറഞ്ഞ എന്നോട് നീ അതൊന്നും മൈന്റ് ചെയ്യണ്ട. ആയിരം കുടത്തിന്റെ വായ് മൂടികെട്ടാന്‍ പറ്റും എന്നാല്‍ ഒരു മനുഷ്യന്റെ വായ് മൂടികെട്ടാന്‍ പറ്റില്ല എന്നാണ് സാര്‍ പറഞ്ഞത്. അതായിരുന്നു എനിക്ക് ലഭിച്ച ആദ്യത്തെ ഉപദേശം.

എന്തെങ്കിലും പഠിച്ച് ജോലി വാങ്ങി കല്യാണം കഴിച്ച് കുടുംബമായി അടങ്ങി ഒതുങ്ങി ജീവിക്കാതെ സിനിമാ നടി ആയി എന്നതായിരിക്കാം അവര്‍ എന്നില്‍ കണ്ട തെറ്റ്. പിന്നീട് ചെറിയ ക്യാറക്ടറുകള്‍ കിട്ടി ഞാന്‍ ഉയര്‍ന്നുതുടങ്ങിയപ്പോള്‍ നാട്ടുകാരുടെ മനോഭാവം തന്നെ മാറി. അന്നും ഇന്നും എന്റെ ഗുരു ലാല്‍ജോസ് സാറാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനുകാരണം അദ്ദേഹം തന്ന ഉപദേശങ്ങളാണ്- അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനുശ്രീയുടെ കുറിപ്പ്

ലാൽജോസ് സാർ കൊടുത്ത ഇന്റര്‍വ്യുയിലെ ഈ വാക്കുകൾ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ അതെന്നെ 2011-2012 കാലഘട്ടത്തിലെ എന്റെ ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി...ഇതെഴുതുമ്പോൾ എത്ര വട്ടം എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി എന്നു എനിക്കറിയില്ല....സർ പറഞ്ഞ പോലെ റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയിൽ ഞാൻ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പൽ തന്നെ ആയിരുന്നു...അതേ ഉണ്ടായിരുന്നുള്ളു അന്ന്...അന്നു മത്സരിക്കാൻ എത്തിയ ബാക്കി ആൾക്കാരുടെ ലുക്കും ഡ്രസ്സും ഒക്കെ കണ്ട്‌ നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിർത്തിയത് സൂര്യാ ടിവിയിലെ ഷോകോര്‍ഡിനേറ്റര്‍ വിനോദ് ചേട്ടനാണ്...ആദ്യദിവസങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടി...ഞാൻ ഒന്നും ഒന്നും അല്ല എന്ന ഒരു തോന്നൽ മനസിനെ വല്ലാതെ ബുദ്ദിമുട്ടിച്ചിരുന്നു അന്നൊക്കെ... പക്ഷെ ഒരു നിയോഗം പോലെ ആ ഷോ യിൽ ഞാൻ വിജയിച്ചു...അന്ന് ഷോയിൽ കൂടെ ഉണ്ടായിരുന്ന സ്വാസികയും, ഷിബ്‌ലയും ഇന്നും എന്റെ പ്രിയ സുഹൃത്തുക്കളാണ്...

പിന്നീടുള്ള ദിവസങ്ങൾ ലാൽജോസ് സർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു...ഏകദേശം ഒരു വർഷം ആയിക്കാണും Diamond necklace തുടങ്ങാൻ...അങ്ങനെ ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത് ദുബായ് യിൽ...എന്റെ കൂടെ വരാനായി അമ്മക്കും  പാസ്‌പോര്‍ട്ട്‌ എടുത്തു...തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ഒന്നും അറിയാത്ത ഞാൻ ദുബായ് യിലേക്ക്... കൂടെ ഉള്ളത് എന്റെ അത്രയും പോലെ അറിയാത്ത എന്റെ പാവം അമ്മ ഒരു മോറല്‍ സപ്പോര്‍ട്ടിന്.....ഒടുവിൽ ദുബായ് എത്തി...ഷൂട്ടിംഗ് ഒക്കെ ഒന്നു കണ്ടു പഠിക്കാൻ 2,3 ദിവസം മുന്നേ ലാൽ സർ എന്നെ അവിടെ എത്തിച്ചിരുന്നു... അവിടെ ചെന്ന് അവിടെ ഉള്ളവരെ ഒക്കെ കണ്ടപ്പോൾ വീണ്ടും ഞാൻ ഒന്നും അല്ല എന്നൊരു ചിന്ത എന്നെ അലട്ടാൻ തുടങ്ങിയിരുന്നു....ഒരു കമുകുംചേരികാരിക്ക് ആ തോന്നൽ സ്വാഭാവികം ആയിരുന്നു എന്ന് അന്ന് എനിക്ക് മനസ്സിലായില്ല...അന്ന് ലാൽജോസ് സർ തന്ന മോട്ടിവേഷനില്‍ എന്റെ കോംപ്ലക്സ് ഒക്കെ മാറ്റിനിർത്തി ഒടുവിൽ ഞാൻ കലാമണ്ഡലം രാജശ്രീ ആയി...ഭർത്താവായ അരുൺ നെ കാണാൻ  എയര്‍പോര്‍ട്ട് എസ്കലേട്ടറില്‍ കയറുന്ന രാജശ്രീ...അതായിരുന്നു എന്റെ സിനിമയിലെ ആദ്യത്തെ ഷോട്ട്.....അങ്ങനെ അന്ന് മുതൽ മനസിലുള്ള ഇന്‍ഹിബിഷന്‍ ഒക്കെ മാറ്റി അഭിനയിക്കാൻ തുടങ്ങി...ഒരു നടി ആകാൻ തുടങ്ങി...

ദുബായ് ഷെഡ്യൂള്‍ കഴിഞ്ഞു,നാട്ടിലെ ഷെഡ്യൂള്‍ കഴിഞ്ഞു വീണ്ടും കമുകുചേരിയിലേക്ക്...ഒരുപാട് സന്തോഷത്തോടെ ആണ് വരവ്...ആള്‍ക്കാര്‍ വരുന്നു, സപ്പോർട്ട് ചെയ്യുന്നു,അനുമോദിക്കുന്നു, പ്രോഗ്രാം വെക്കുന്നു എന്നൊക്കെ ആണ് മനസിലെ പ്രതീക്ഷകൾ പക്ഷെ ഇടക്ക് എപ്പഴൊക്കെയോ നാട്ടിൽ എത്തിയപ്പോൾ നാട്ടുകാരുടെ മനോഭാവത്തില്‍ എന്തോ ഒരു മാറ്റം തോന്നിയിരുന്നു... ഡബ്ബിങ് ഒക്കെ കഴിഞ്ഞു വീണ്ടും നാട്ടിലെത്തിപ്പോഴേക്കും ഞാനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാർത്തപ്പെട്ടിരുന്നു...ആ സമയത്തൊക്കെ അണ്ണൻ  ഗൾഫിൽ ആയിരുന്നു...അച്ഛൻ ഞങ്ങളോട് ഒന്നും പറഞ്ഞതും ഇല്ല..വിഷമിപ്പിക്കണ്ട എന്നു കരുതിയാകും..പക്ഷെ നാട്ടിൽ ഞങ്ങളെ പറ്റി പറയുന്ന കഥകൾ എല്ലാം എന്റെ കസിന്‍സ് എന്നോട് പറയുന്നുണ്ടായിരുന്നു...എന്തോരം കഥകളാണ് ഞാൻ കേട്ടത്...ആ ദിവസങ്ങളിൽ ഞാൻ കരഞ്ഞ കരച്ചിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിൽ പിന്നീട് കരഞ്ഞു കാണില്ല...കരച്ചിൽ അടക്കാൻ വയ്യാതെ സഹിക്കാൻ വയ്യാതെ പഴയ വീടിന്റെ അലക്കു കല്ലിൽ പോയിരുന്നു ഞാൻ ലാൽജോസ് സർ നെ വിളിച്ചു കരഞ്ഞിട്ടുണ്ട്‌....നീ അതൊന്നും മൈന്റ് ചെയ്യണ്ട ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷെ മനുഷ്യന്റെ വായ മൂടി കെട്ടാൻ പറ്റില്ല എന്നായിരുന്നു  സർ ന്റെ മറുപടി..

ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്ക് ആദ്യമായി കിട്ടിയ  ഉപദേശം അതായിരുന്നു.. അന്നൊക്കെ നാട്ടിലെ റോഡിൽ കൂടി നടക്കുമ്പോൾ പണ്ട് കൂട്ടായിരുന്നവർ തിരിഞ്ഞു നിന്നതും തിരിഞ്ഞു കൂട്ടുകാരോട് എന്നെയും അമ്മയെയും ഓരോന്നു പറഞ്ഞു ചിരിച്ചതും ഒക്കെ അന്ന് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു....ഒരു മീഡിയാ ടീം എന്റെ വീട്ടിൽ വന്നുഇന്റര്‍വ്യു എടുത്തപ്പോൾ സംസാരിക്കുന്നതിന്റെ ഇടയിൽ അച്ഛൻ പൊട്ടികരഞ്ഞത് ഞാൻ ഇപോ ഓർക്കുന്നു..എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അച്ഛൻ അന്ന്  കരഞ്ഞു പോയത്. ഇതൊക്കെ ഞാൻ പറയുന്ന ഒരേ ഒരാൾ ലാൽജോസ് സർ ആയിരുന്നു..ഒരു പക്ഷെ എന്റെ  കാള്‍ ചെല്ലുമ്പോഴൊക്കെ സർ മനസിൽ വിചാരിച്ചിരുന്നിരിക്കാം ഇന്ന് എന്തു പ്രശ്‌നം പറയാൻ ആണ് അനു വിളിക്കുന്നത് എന്ന്..പക്ഷെ ഒരു പ്രാവശ്യം പോലും എന്നെ സമാധാനിപ്പിക്കാതെ സാർ ഫോണ്‍ വെച്ചിട്ടില്ല...

പിന്നീട് പതിയെ പതിയെ എനിക്ക് ആ നാടിനോടും നാട്ടുകാരോടും അകൽച്ച തോന്നാൻ തുടങ്ങി... എന്തിനും അമ്പലത്തിലേക്കും, അമ്പലപ്പറമ്പിലോട്ടും ഓടിയിരുന്ന ഞാൻ എവിടെയും പോകാതെ ആയി.... എന്റെ നാടിനെ സംബന്ധിച്ച്‌  എന്തേലും ഒക്കെ പഠിച്ചു, കല്യാണം കഴിച്ചു ഒരു കുടുംബമായി അടങ്ങി ഒതുങ്ങി ജീവിക്കാതെ  സിനിമാനടി ആയി എന്നതാകാം അന്ന് അവരുടെ കണ്ണിൽ ഞാൻ ചെയ്ത തെറ്റ് But it had already become my passion....അതിനു ഒരു അവസരം വന്നപ്പോൾ ഞാൻ അതിലേക്കു ആയി അത്രേ ഉള്ളു...പക്ഷെ എന്റെ പാഷനു പിന്നാലെ ഞാൻ പോയ ആദ്യ വർഷങ്ങളിൽ എന്റെ കുടുംബത്തിനും എനിക്കും മാനസികമായി കുറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു...ഞങ്ങൾ ചെയ്യുന്ന ഓരോരോ കാര്യങ്ങളും ഭൂതക്കണ്ണാടി യിലൂടെ നോക്കി പുതിയ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നതിൽ ആയിരുന്നു എല്ലാവരുടെയും താല്പര്യം....പക്ഷെ പിന്നീട് ചെറിയ ചെറിയ  കഥാപാത്രങ്ങള്‍ ചെയ്തു ഞാൻ ഉയരാൻ തുടങ്ങി അപ്പൊ  നാട്ടുകാരുടെ മനോഭാവവും പതിയെ മാറാൻ തുടങ്ങി...

പിന്നീട് നാട്ടിൽ നടന്ന ഒരു പ്രോഗ്രാമിൽ ഞാൻ അതു പൊതുവായി പറയുകയും ചെയ്തു ..ഏതു കാര്യത്തിലായാലും വളർന്നു വരാൻ അവസരം കിട്ടുന്ന ഒരാളെ സപ്പോര്‍ട്ട്  ചെയ്തില്ലെങ്കിലും എന്നോട് ചെയ്തത് പോലെ വാക്കുകൾ കൊണ്ട് പറഞ്ഞു ഇല്ലാതെ ആക്കരുതെന്ന്...ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ട്, താൽപര്യങ്ങൾ ഉണ്ട് അതിനു അവരെ അനുവദിക്കുക... ഒരാളുടെ ഇഷ്ടങ്ങളും, രീതികളും  വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക... വളർന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാൻ സഹായിക്കുക.... അന്നും ഇന്നും എന്നും എന്റെ ഗുരുവായി എന്റെ മുന്നിൽ ഉണ്ടായിരുന്നത് എന്റെ ലാൽജോസ് സർ തന്നെ ആയിരുന്നു... എന്റെ സന്തോഷങ്ങളും, സങ്കടങ്ങളും, മണ്ടതരങ്ങളും എല്ലാം സാറിനു അറിയാം.. ഇടക്ക് സർ പറഞ്ഞു തന്നിരുന്ന ഉപദേശങ്ങൾ  മറന്നു പോയതിന്റെ മണ്ടത്തരങ്ങളും എനിക്ക്  ഉണ്ടായിട്ടുണ്ട്...പക്ഷേ എന്നും എന്റെ മനസിൽ ആദ്യ ഗുരു ആയി സർ ഉണ്ടാകും...എന്റെ ജീവിതത്തിൽ ഞാനും,എന്റെ കുടുംബവും എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ലാൽ സർ ആണ്..thanku so much sir for always being there for me

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More