കൊച്ചി: ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചാല്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നാലുഫോണുകളിലായി പത്തിലധികം സിം കാര്‍ഡുകളുണ്ട്. ഫോണുകള്‍ പരിശോധിച്ചാല്‍ താന്‍ ആരോപിച്ചതിനേക്കാള്‍ സങ്കീര്‍ണ്ണമായ പല കാര്യങ്ങളും പുറത്തുവരും എന്നാണ് അദ്ദേഹം പറയുന്നത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ഉപയോഗിച്ച ഫോണ്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്നും തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് സമര്‍പ്പിച്ച അഫിഡവിറ്റിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കിലും ഫോണ്‍ പരിശോധിക്കണമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ദിലീപിന്റെയും കൂട്ടുപ്രതികളുടെയുമടക്കം ആറ് ഫോണുകളും ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്ക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഫോണ്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ഫോണ്‍ ഹാജരാക്കാന്‍ കഴിയില്ല എന്നാണ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാമന്‍പിളള കോടതിയെ അറിയിച്ചത്. ഫോണുകള്‍ മുംബൈയിലാണെന്നും അവ ഹാജരാക്കാന്‍ കഴിയില്ലെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച്ച രാവിലെ 10.30ന് മുന്‍പ് ഫോണുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. രാജ്യത്തെ മറ്റ് പൗരന്മാര്‍ക്കില്ലാത്ത എന്ത് പ്രിവിലേജാണ് ദിലീപിനുളളതെന്നാണ് പ്രോസിക്യഷന്‍ ചോദിച്ചത്. കോടതിയില്‍ നടക്കുന്നതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്‍റെ മുൻ ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ഫോണിലുണ്ട്. അന്വേഷണസംഘം ആ വിവരങ്ങള്‍ ദുരുപയോഗം ചെയ്താൽ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിനാല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സാധിക്കില്ലെന്നുമായിരുന്നു ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. ഫോണുകള്‍ ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെയും ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഴയ ഫോണിന് പകരം പുതിയ ഫോണുകള്‍ നല്‍കി ദിലീപ് അന്വേഷണ സംഘത്തെ കബളിപ്പിക്കുകയായിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സൂരജ് അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈംബ്രാഞ്ച് ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത്. ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റി പുതിയ ഫോണുകളിൽ സിംകാർഡുകള്‍ ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ.