ലഖിംപൂര്‍ ഖേരി: യുപിയിലും പഞ്ചാബിലുമടക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്നും ഒരുവര്‍ഷത്തോളം മഞ്ഞത്തും വെയിലത്തും നടുറോഡില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കറിയാം. ബിജെപിയോട് മയപ്പെടാന്‍ അവിടെ പ്രതിഷേധിച്ച ഒരാള്‍ക്കും സാധിക്കില്ലെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. കേന്ദ്രമന്ത്രി സഞ്ജയ് ബല്യാന്‍ രാകേഷ് ടികായത്തിന്റെ സഹോദരനും കര്‍ഷക നേതാവുമായ നരേഷ് ടികായത്തുമായി കൂടിക്കാഴ്ച്ച നടത്തിയതിനുപിന്നാലെ കര്‍ഷകര്‍ ബിജെപിക്കെതിരായ നിലപാട് മയപ്പെടുത്തി എന്ന തരത്തില്‍ ബിജെപിയുടെ പ്രചാരണങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാകേഷ് ടികായത്തിന്റെ പ്രതികരണം.
'കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും. അന്ന് ഇന്ത്യയിലുടനീളമുളള ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുകള്‍ക്കും ഞങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കിയുളള കത്തുകള്‍ നല്‍കും. ഞങ്ങള്‍ നിശബ്ദരായി ഇരിക്കുകയല്ല. കഴിഞ്ഞ ദിവസം ഞങ്ങള്‍ ലഖിംപൂര്‍ ഖേരിയിലായിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയെ പുറത്താക്കണമെന്നും കര്‍ഷകരെ വണ്ടിയിടിച്ച് കൊന്നവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു. ഡല്‍ഹിയിലെ പ്രതിഷേധം അവസാനിപ്പിച്ചതുകൊണ്ട് മുഴുവന്‍ സമരപരിപാടികളും അവസാനിപ്പിച്ചു എന്നര്‍ത്ഥമില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതുവരെ ബിജെപിക്കെതിരായ സമരം തുടരും- രാകേഷ് ടികായത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021 നവംബര്‍ 19-നാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കര്‍ഷകസമരം ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിച്ചത്. 5 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും കര്‍ഷകര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ബിജെപിവിരുദ്ധതയുമാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. കൊടുംതണുപ്പിനെ വകവയ്ക്കാതെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും സമരത്തില്‍ പങ്കെടുത്തിരുന്നു. എഴുന്നൂറിലേറേ പേര്‍ക്ക് പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടമായി. ഒടുവില്‍ പിന്നോട്ടില്ലെന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ മോദി സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവരികയായിരുന്നു.