മീഡിയ വണ്ണിന്‍റെ സംപ്രേക്ഷണ അവകാശം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ചാനലിന്‍റെ ഉള്ളടക്കത്തില്‍ വിയോജിപ്പുണ്ട്. എങ്കിലും ആ വിയോജിപ്പ് ചാനലിന്‍റെ മരണക്കുറിപ്പായിക്കൂടായെന്ന് ആഗ്രഹമുണ്ടെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയോടെയാണ് മീഡിയ വണ്ണിന്‍റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് പുറത്ത് വന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. നിയമ പോരാട്ടം തുടരുമെന്നും അധികം വൈകാതെ പ്രേക്ഷകരിലേക്ക് തിരികെയെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
മാധ്യമങ്ങളില്ലാത്ത ഗവൺമെൻ്റോ ഗവൺമെൻറില്ലാത്ത മാധ്യമങ്ങളോ ഇവയിൽ ഒരെണ്ണം തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ തീർച്ചയായും രണ്ടാമത്തത് സ്വീകരിക്കും എന്ന് പറഞ്ഞത് തോമസ് ജെഫേഴ്സണാണ്. ഉള്ളടക്കത്തിലെ രാഷ്ട്രീയത്തിൽ വിയോജിപ്പുണ്ട്. പക്ഷെ ആ വിയോജിപ്പുകൾ ഈ മാധ്യമത്തിൻ്റെ മരണക്കുറിപ്പായിക്കൂടാ. നിരന്തരം തർക്കിച്ചും ചോദ്യങ്ങളുന്നയിച്ചും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥപ്പെടുത്തിയും നിങ്ങൾ തുടരേണ്ടതുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷ. ഇതാണ് ഒരർത്ഥത്തിൽ രാജ്യത്തെ ബാക്കി നിൽക്കുന്ന ജനാധിപത്യത്തിൻ്റെ സുരക്ഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓഫ് എയർ എന്നാൽ ജനാധിപത്യത്തിന് നോ എയർ എന്നാണർത്ഥം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക