അമൃത്സര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മത്സരിക്കാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. ഇന്നലെ പ്രഖ്യാപിച്ച രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ചന്നി വീണ്ടും ഇടം പിടിച്ചിരിക്കുന്നത്. പുതിയ പട്ടികയില്‍ ചന്നിയെ ബദൗറിലെ സ്ഥാനാര്‍ഥിയായാണ് പരിഗണിച്ചിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹത്തിന്‍റെ മണ്ഡലം ചാംകൗർ സാഹിബാണ്. ഈ മണ്ഡലത്തില്‍ നിന്നും ചന്നി ജനവിധി തേടുമെന്ന് നേതാക്കള്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. അതേസമയം, പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇതുവരെ നേതൃത്വം തയ്യാറായിട്ടില്ല.
പാർട്ടി പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പഞ്ചാബിൽ ഇത്തവണ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ചന്നിയെ രണ്ട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നേതൃത്വം തയ്യാറായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. 2007 മുതല്‍ ചന്നിയുടെ മണ്ഡലമാണ് ചാംകൗർ സാഹിബ്. എന്നാല്‍ ബദൗര്‍ മണ്ഡലം പാര്‍ട്ടിക്ക് അത്ര സുരക്ഷിതമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടുമാത്രമാണ് കോണ്‍ഗ്രസിന് ഈ മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഈ മേഖലയിൽ ആം ആദ്മി പാർട്ടിക്ക് ശക്തമായ സ്വാധീനമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് വിട്ടതോടെയാണ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നിയെ തെരഞ്ഞെടുത്തത്. ചരണ്‍ജിത് സിംഗ് ചന്നിയും പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനുമിടയിലുള്ള മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അസ്വാരസ്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചന്നിക്കാണ് പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നും പിന്തുണ ലഭിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.