ലാഹോര്‍: യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച പബ്ജി ഗെയിമിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി പാക്ക് പൊലീസ്. പബ്ജി ഗെയിമിന് അടിമയായിരുന്ന യുവാവ് കുടുംബത്തിലെ 4 പേരെ കൂട്ടക്കൊല നടത്തിയതിന് പിന്നാലെയാണ് ഗെയിമിന് നിരോധനമേര്‍പ്പെടുത്തണമെന്ന് പൊലീസ് അവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 18 നാണ് അലി സെയ്ൻ തന്റെ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും വെടിവെച്ചുകൊന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പബ്ജി ഗെയിമിന് അടിമയാണെന്ന് കണ്ടെത്തുകയായിരുന്നു.
ദിവങ്ങളോളം ഫോണില്‍ പബ്ജി കളിക്കുകയായിരുന്നുവെന്നും അതില്‍ നിന്നും ഉടലെടുത്ത അസ്വസ്ഥത കൊലാപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. രാജ്യത്ത് ആദ്യമായല്ല ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും അതിനാല്‍ ഇത്തരം മൊബൈല്‍ ഗെയിമുകള്‍ നിരോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പൊലീസ് മേധാവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗെയിമിന് അടിമയായിരുന്ന അലി സെയ്ന്‍ റൂമിനുള്ളില്‍ ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നതെന്നും ഇത്തരം ഗെയിമുകള്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്നും കേസ് അന്വേഷിച്ച ഇമ്രാന്‍ കിഷ്‌വര്‍ കൂട്ടിച്ചേര്‍ത്തു.
പബ്ജി ഗെയിമില്‍ എതിരാളികള്‍ കൊല്ലുന്ന ആളുകള്‍ വീണ്ടും തിരിച്ചു ഗെയിമിലേക്ക് എത്തും. അതുപോലെ ജീവിതത്തിലും സംഭവിക്കുമെന്ന് കരുതിയാണ് അലി സെയ്ന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഒരു പൊലീസുകാരന്‍ അഭിപ്രായപ്പെട്ടതായി പാക്ക് ദിനപത്രം 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു. ബ്ലോക്ക്ബസ്റ്റർ പുസ്തകങ്ങളോടും ഫിലിം സീരീസായ "ദി ഹംഗർ ഗെയിംസിനോട് പലപ്പോഴും ഉപമിക്കപ്പെടുന്ന പബ്ജി ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈൽ ഗെയിമുകളിലൊന്നാണ്.