കൊച്ചി: ഒമൈക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ്. അടച്ചിട്ട എ സി മുറിയില്‍ ആളുകള്‍ ഇരിക്കുമ്പോള്‍ രോഗവ്യാപനത്തിന് സാധ്യതയേറെയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഞായറാഴ്ചകളില്‍ തിയേറ്റര്‍ അടച്ചിടുന്നതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം വിശദീകരണം ചോദിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് സി കാറ്റഗറിയിലെ തിയേറ്റര്‍ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
50 ശതമാനം സീറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിയേറ്റര്‍ ഉടമകള്‍ ഹര്‍ജി നല്‍കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിയേറ്ററുകള്‍ ഭാഗികമായി അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഞായറാഴ്ച്ചകളിൽ തിയറ്ററുകൾ അടച്ചിടണമെന്ന കര്‍ശന ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മദ്യഷോപ്പുകള്‍ക്കും മാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താതെ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഫിയോക് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.