ഈജിപ്ത്, സൗദി അറേബ്യ, തുടങ്ങി നിരവധി രാജ്യങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു. എല്ലാം ഒന്നുകില്‍ സർക്കാരുകളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നവയോ, അല്ലെങ്കിൽ സർക്കാർ അനുകൂല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നവയോ ആണെന്ന് ട്വിറ്റര്‍ അറിയിച്ചു. ഈജിപ്ത് ആസ്ഥാനമായുള്ള എൽ ഫാഗർ ശൃംഖലയിൽ 2,541 അക്കൗണ്ടുകൾ എടുത്തുകളഞ്ഞതായി ട്വിറ്റര്‍ ഇന്ന് ട്വീറ്റ് ചെയ്തു. ഇറാൻ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളെ നിരന്തരം രൂക്ഷമായി വിമര്‍ശിക്കലായിരുന്നു ഈ അക്കൌണ്ടുകളുടെ പ്രധാന ദൌത്യം എന്നാണ് വിശദീകരണം.
സൗദി അറേബ്യയുമായി ബന്ധപ്പെട്ട 5,350 അക്കൗണ്ടുകളും ട്വിറ്റർ നീക്കം ചെയ്തു. ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവയുൾപ്പെടെ ഒന്നിലധികം രാജ്യങ്ങളിൽ നിന്ന് പ്രവർത്തിപ്പിക്കുന്ന അക്കൌണ്ടുകളാണ് അവയില്‍ ഏറെയും. സൗദി നേതൃത്വത്തെ പ്രശംസിക്കുകയും, യെമനിൽ ഖത്തറും, തുർക്കിയുമൊക്കെ നടത്തുന്ന പ്രവർത്തനങ്ങളെ വിമർശിക്കുകയുമാണ് ഈ അക്കൌണ്ടുകള്‍ നിര്‍വഹിച്ചുപോരുന്ന ദൌത്യം. നാല് മാസം മുന്‍പാണ് സൗദി അറേബ്യക്ക്'വേണ്ടി കുഴലൂത്ത് നടത്തുന്ന 6,000 അക്കൗണ്ടുകൾ ട്വിറ്റര്‍ നീക്കം ചെയ്തത്.
ഹോണ്ടുറാസ് പ്രസിഡന്റിന്റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിനായിമാത്രം ഉണ്ടാക്കിയ 3,104 വ്യാജ അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തു. പശ്ചിമ പാപ്പുവാൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ലക്ഷ്യമിട്ട് ഇന്തോനേഷ്യയില്‍ നിന്നും ഒപറേറ്റ് ചെയ്യപ്പെട്ട 795 വ്യാജ അക്കൗണ്ടുകളും, സെർബിയയുടെ ഭരണകക്ഷിയെയും അതിന്റെ നേതാവിനെയും പൊലിപ്പിച്ചു കാണിക്കാന്‍ വേണ്ടി മാത്രം പ്രവർത്തിക്കുന്ന 8,558 അക്കൗണ്ടുകളും ട്വിറ്റർ നീക്കം ചെയ്തിട്ടുണ്ട്.