തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം. ഭരണപ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഒരേ രീതിയിലാണ് ബജറ്റിനോട് പ്രതികരിച്ചത്. ബജറ്റ് സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലും സാധാരണ ജനങ്ങളെ അവഗണിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. ജി.എസ്.ട്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രധാനമന്ത്രിയുടെ 'ഗതിശക്തി'യെന്ന പുതിയൊരു പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ റെയില്‍, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങളെയാകെ കൂട്ടിയിണക്കുന്ന പദ്ധതിയാണ് ഇത് എന്നാണ് മനസിലാകുന്നത്. എന്നാല്‍ ഈ പദ്ധതിയിലൂടെ കേരളം മുന്‍പോട്ട് വെച്ച കെ റെയില്‍ പദ്ധതിയെ അംഗീകരിച്ചതായി കണക്കാക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബജറ്റ് നിരാശാജനകമാണെന്നും സാമ്പത്തികനില മെച്ചപ്പെട്ടെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. കെ റെയിൽ പദ്ധതിക്ക് അനുമതി കൊടുക്കരുത് എന്നാണ് പ്രതിപക്ഷ ആവശ്യം. അത് അംഗീകരിക്കാത്തത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ബജറ്റിലെ അടിസ്ഥാന സൗകര്യവികസന പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ ബജറ്റ് നിരാശജനകമാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. 'ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍' പോളിസി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികമേഖലയെ ഇത്തവണ തഴയുകയാണ് ചെയ്തിരിക്കുന്നത്. അതുപോലെ വാക്സിന് വേണ്ടി മാറ്റി വെച്ചിരിക്കുന്ന തുക കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞുപോയെന്നും മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോൾ അത് 5,000 കോടി മാത്രമേ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണ ജനങ്ങളെ ഇതുപോലെ അവഗണിച്ച ബജറ്റ് വേറെയുണ്ടായിട്ടില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ലെന്നും സ്വത്ത് എല്ലാം അതിസമ്പന്നരുടെ കൈയിലാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക അസമത്വത്തിന് ഈ ബജറ്റുകൊണ്ട് പരിഹാരമാകില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.