കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. ഇന്ന് പ്രതിഭാഗത്തിന്‍റെ വാദമാണ് പൂര്‍ത്തിയായത്. നാളെയാണ് പ്രോസിക്യൂഷന്‍റെ വാദം ആരംഭിക്കുക. നാളെ ഉച്ചക്ക് 1. 45നാണ് കേസ് പരിഗണിക്കുക. ഗൂഡാലോചന കേസിന്‍റെ എഫ് ഐ ആറില്‍ ഊന്നിയുള്ള വാദം രണ്ട് മണിക്കൂറാണ് ഇന്ന് നീണ്ടുനിന്നത്. നാളെ പ്രോസിക്യൂഷന്‍റെ വാദം കൂടി പൂര്‍ത്തിയായതിന് ശേഷം ജസ്റ്റിസ് പി ഗോപിനാഥാണ് ജാമ്യഹര്‍ജിയില്‍ വിധി പറയുക.
സി ഐ സുദർശന്‍റെ കൈ വെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചു കൊല്ലുമെന്നും പറഞ്ഞിട്ടില്ലെന്ന വാദത്തില്‍ ദിലീപ് ഇത്തവണയും ഉറച്ചു നിന്നു. ബാലചന്ദ്രകുമാർ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കെട്ടിച്ചമച്ച കഥയാണിതെന്നുമാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. എഫ്ഐആർ നിലനിൽക്കില്ല. അന്വേഷണ സംഘം കേസ് അന്വേഷിച്ചാൽ നീതി കിട്ടില്ല. അതിനാല്‍ ദേശിയ ഏജന്‍സിക്ക് കേസ് അന്വേഷണം കൈമാറണമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധമാണ്. ബാലചന്ദ്രകുമാറിന്‍റെ ഭാവനയില്‍ തെളിയുന്ന കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും നിഗൂഡതകളുണ്ട്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്ന ടാബ് എവിടെയാണെന്നും പൊലീസിന് ഇപ്പോള്‍ കൈമാറിയിരിക്കുന്ന പെന്‍ ഡ്രൈവില്‍ എഡിറ്റ് ചെയ്ത വോയിസാണുള്ളതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. കേസ് നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും എത്രയും വേഗം വാദം പൂര്‍ത്തിയാക്കണമെന്നും ഇരുവിഭാഗങ്ങളോടും കോടതി ആവശ്യപ്പെട്ടു.