ലഖ്നൗ: സൈനിക വേഷം ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചതിനെതിരെ അലഹബാദ് ജില്ലാ കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശന സമയത്താണ് പ്രധാനമന്ത്രി സൈനികരുടെ ഔദ്യോഗിക വേഷം ധരിച്ചത്. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവ നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 140-ാം വകുപ്പ് പ്രകാരം സൈനിക സേന ഉപയോഗിക്കുന്ന വസ്ത്രം ധരിക്കുകയോ ടോക്കൺ അടക്കമുള്ള ചിഹ്ന്ങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും നളിന്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ അഭിഭാഷകനായ രാകേഷ് നാഥ് പാണ്ഡെ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസിന്‍റെ കൂടുതല്‍ വിചാരണ മാര്‍ച്ച് 2 ന് നടക്കും. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുളള നൗഷേരയിലെ സൈന്യത്തോടൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. 2016 മുതല്‍ അദ്ദേഹം ദീപാവലി സൈനികര്‍ക്കൊപ്പമാണ് ആഘോഷിക്കുന്നത്. 2017 മുതലാണ് സൈനിക വേഷത്തില്‍ ആഘോഷത്തിനെത്തിത്തുടങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോദി സൈനിക വേഷത്തില്‍ എത്തിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് രംഗത്തെത്തിയിരുന്നു. 'രാജ്യത്തെ ഏതെങ്കിലും പൗരന്മാര്‍ക്കോ സൈന്യത്തിലില്ലാത്തവര്‍ക്കോ സൈനിക വേഷം ധരിക്കാന്‍ സാധിക്കുമോ? ഇത് നിയമ വിരുദ്ധമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടത്.