കെ റെയിലിന് എതിരാണെന്ന കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന് താരാട്ട് പാടി നടക്കുന്ന മാധ്യമങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നിലപാട് പ്രഖ്യാപിക്കേണ്ടെന്നും കേരളത്തെ രണ്ടായി കീറി മുറിച്ച് കോടികൾ കമ്മീഷൻ തട്ടാൻ നോക്കിയ പിണറായി വിജയൻ്റെ തട്ടിക്കൂട്ട് കെ- റയിൽ പദ്ധതി ഈ മണ്ണിൽ നടപ്പിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ബിജെപിയുമായി സഖ്യം ചേർന്ന് കേരളത്തെ മുച്ചൂടും മുടിക്കാനുള്ള അഴിമതിയുമായി മുന്നോട്ട് പോകാൻ പിണറായി വിജയൻ തീരുമാനിച്ചാൽ ഇന്നുവരെ കാണാത്ത പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. അതിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുധാകരന്റെ കുറിപ്പ്
പിണറായി വിജയന് താരാട്ട് പാടി നടക്കുന്ന മാധ്യമങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നിലപാട് പ്രഖ്യാപിക്കേണ്ട.
കൃത്യമായ DPR പോലുമില്ലാതെ ,സാമൂഹിക -സാമ്പത്തിക- പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ, മൂലധനം എങ്ങനെ കണ്ടെത്തുമെന്ന് പറയാതെ, എങ്ങനെ തിരിച്ചടക്കുമെന്ന് പറയാതെ , കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ മനുഷ്യത്വരഹിതമായി പാവപ്പെട്ടവൻ്റെ ഭൂമി പിടിച്ചെടുത്ത് , കേരളത്തെ രണ്ടായി കീറി മുറിച്ച് കോടികൾ കമ്മീഷൻ തട്ടാൻ നോക്കിയ പിണറായി വിജയൻ്റെ തട്ടിക്കൂട്ട് കെ- റയിൽ പദ്ധതി ഈ മണ്ണിൽ നടപ്പിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. സുനിശ്ചിതമായ ആ നിലപാടിൽ യാതൊരു മാറ്റവുമില്ല.
ഇന്നാട്ടിലെ പാവപ്പെട്ടവൻ്റെ അടുക്കളയിൽ വരെ പോലീസുമായി അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറി പിണറായി വിജയൻ കുറ്റികൾ നാട്ടിയത് കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിനാണെന്ന് നിസ്സംശയം പറയാം. സാങ്കേതിക പ്രായോഗികതയെ പറ്റി പഠിക്കാത്ത , സാമ്പത്തിക പ്രായോഗികതയെ പറ്റി പഠിക്കാത്ത ഈ പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നു. പദ്ധതിയ്ക്ക് അനുമതി കിട്ടിയെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി മാപ്പ് പറയണം.
പെട്ടിമുടിയിലും കവളപ്പാറയിലും പുത്തുമലയിലും ഒക്കെ ഉരുൾപൊട്ടലിൽ ജീവിതം നഷ്ടമായ പാവങ്ങൾ രണ്ടു വർഷങ്ങൾക്കിപ്പുറവും പുനരധിവാസം നടക്കാതെ തെരുവുകളിൽ കഴിയുകയാണ്. ആ ജനതയുടെ മുന്നിൽ നിന്നു കൊണ്ട്, കെ റ യിലിൽ വീട് നഷ്ടമാകുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് പിണറായി വിജയൻ പൊള്ളയായ വാഗ്ദാനം നൽകുമ്പോൾ അത് വിശ്വസിക്കുന്ന വിഡ്ഢികളല്ല കേരള ജനത.
സ്തുതിപാഠകരെ പൗരപ്രമുഖരെന്ന് വിശേഷിപ്പിച്ച് സദസ്സിൽ കൊണ്ടുവന്നിരുത്തി നാടകം കളിച്ച് ,പാവപ്പെട്ട ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ,മണ്ണും ജീവിതവും സ്വപ്നങ്ങളും തൊഴിലും നഷ്ടപ്പെടുന്നവരുടെ കണ്ണുനീർ കാണാതെ മുന്നോട്ട് പോകാമെന്ന് പിണറായി കരുതേണ്ട. ബിജെപിയുമായി സഖ്യം ചേർന്ന് കേരളത്തെ മുച്ചൂടും മുടിക്കാനുള്ള അഴിമതിയുമായി മുന്നോട്ട് പോകാൻ പിണറായി വിജയൻ തീരുമാനിച്ചാൽ ഇന്നുവരെ കാണാത്ത പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. അതിനായി ഏതറ്റം വരെയും ഞങ്ങൾ പോകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക