അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രണത്തില്‍ മധു കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം. മധു പൊലീസ് ജീപ്പില്‍ കയറുമ്പോള്‍ പ്രത്യേകിച്ച് അസ്വസ്ഥതകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതി. പക്ഷെ മധുവിനെയും കൊണ്ട് പൊലീസ് എത്തിയത് ഒന്നേ കാല്‍ മണിക്കൂറിന് ശേഷമാണ്. പൊലീസ് ജീപ്പിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നാണ് മധുവിന്‍റെ കുടുംബം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അഡീ. ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിട്ടുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിക്കുന്നതിന്‍റെ ശബ്ദവും കേട്ടിരുന്നു. കൊല്ലപ്പെടുന്നതിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മധുവിന്‍റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും കുടുംബത്തിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്ക് സംഭവസ്ഥലവുമായി യാതൊരുവിധ ബന്ധമില്ലെന്നും പൊലീസ് ആരെയോ രക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. 4 പേരുടെ പേരുകളാണ് മധുവിന്‍റെ കുടുംബം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് മധുവിന്‍റെ കുടുംബം പറഞ്ഞു. രണ്ടാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസില്‍ നിന്നും പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പേരുകൾ നിർദ്ദേശിക്കാൻ സർക്കാർ കുടുംബത്തോട് ആവശ്യപ്പെട്ടത്. നാലുപേരിൽ ഒരാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും മറ്റൊരാളെ അഡീഷണൽ പ്രോസിക്യൂട്ടറും ആക്കണമെന്നാണ് മധുവിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്.