തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കേസ് നടക്കുകയാണെന്നും വിഷയത്തില്‍ കൂടുതല്‍ എന്തെങ്കിലും പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ പുതിയ പുസ്തകം ഇറക്കുമെന്നും എം ശിവശങ്കര്‍ പറഞ്ഞു. 'ഫോണ്‍ നല്‍കി ചതിച്ചുവെന്ന ആരോപണം ശരിയല്ല. ആദ്യമായല്ല ശിവശങ്കറിന് സമ്മാനങ്ങള്‍ നല്‍കുന്നത്. അദ്ദേഹം ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു. പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ലെന്നുമായിരുന്നു' സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ പ്രതികരണം.
കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ആദ്യം വിളിച്ചത് ശിവശങ്കറിനെയായിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്‍റെ ജീവിതത്തിലെ പ്രധാനവ്യക്തിയായിരുന്നു ശിവശങ്കറെന്നും വി ആര്‍ എസ് എടുത്ത് ദുബായില്‍ പോയി താമസിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നുവെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു. എന്‍ ഐ എ അന്വേഷണത്തിലേക്ക് കേസിനെ എത്തിച്ചത് ശിവശങ്കറിന്‍റെ ബുദ്ധിയാണ്. ആരും ഒന്നും അറിയരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കര്‍ അടക്കമുള്ള ആളുകളുടെ നിര്‍ദ്ദേശാനുസരണമാണ് ഒളിവില്‍ പോയത്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു. സ്വപ്നയ്ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു ശിവശങ്കര്‍ തന്‍റെ ആത്മകഥയില്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകz
അതേസമയം, സ്വപ്നയുടെ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്. കസ്റ്റഡിയിലിരിക്കേ പുറത്തുവന്ന ശബ്ദരേഖ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചാണ് ഇഡി വിശദാംശങ്ങൾ തേടുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സ്വപ്ന സുരേഷിലൂടെ മറനീക്കി പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്നയുടേത്. മൂടി വച്ചിരുന്ന സത്യങ്ങൾ ഒരോന്നായി പുറത്ത് വരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.