കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം. ദിവസങ്ങള്‍ നീണ്ട വിശദമായ വാദപ്രദിവാദങ്ങള്‍ക്കൊടുവിലാണ് കോടതിവിധി. ദിലീപിനെ വ്യക്തിഹത്യ ചെയ്യാനും നടിയെ ആക്രമിച്ച കേസ് വൈകിപ്പിക്കാനും പോലീസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസാണെന്ന പ്രതിഭാഗത്തിന്‍റെ വാദമാണ് കോടതി അംഗീകരിച്ചത്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടേറിയ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അന്വേഷണ സംഘവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് ആരോപിച്ചപ്പോള്‍ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ദിലീപിന് കോടതിയില്‍ നിന്ന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് സഹോദരന്‍ അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ശബ്ദരേഖയിലേത് വെറും ശാപവാക്കുകളാണെന്നും ഗൂഡാലോചനയല്ലെന്നുമായിരുന്നു ദിലീപിന്റെ മറുവാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവില്‍ ദിലീപ് എവിടെയാണെന്ന് വ്യക്തമല്ല. നാളെത്തന്നെ ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങളെല്ലാം ഉള്‍ക്കൊണ്ടുള്ള വിധിയാണ് ജസ്റ്റിസ് ടി. ഗോപിനാഥ് നല്‍കിയിരിക്കുന്നത്.