അനധികൃത മണല്‍ ഖനനക്കേസില്‍ മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. താമരഭരണി നദിയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തിയെന്നാണ് കേസ്. സബ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് ഇത് കണ്ടെത്തിയത്. ബിഷപ്പിനെ കൂടാതെ വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും പുരോഹിതന്മാരായ ജോര്‍ജ് സാമുവല്‍, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
മണല്‍ക്കടത്തിന് പിന്നില്‍ സ്ഥലം കരാറെടുത്ത ആളാണെന്നാണ് മലങ്കര കത്തോലിക്കാ സഭയുടെ വിശദീകരണം. ഭൂമിയുടെ ഉടമസ്ഥര്‍ എന്ന നിലയിലാണ് ബിഷപ്പും വൈദികരും കേസില്‍ ഉള്‍പ്പെട്ടതെന്നും സഭ വിശദീകരിക്കുന്നു. 300 ഏക്കര്‍ ഭൂമി കോട്ടയം സ്വദേശിയായ മാനുവൽ ജോർജിന് കൃഷി ചെയ്യാന്‍ നല്‍കിയാതെന്നും സഭ പറയുന്നു. 'കൊവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തുവെന്നും' സഭ വിശദീകരിക്കുന്നു.
അറസ്റ്റിലായ എല്ലാ പ്രതികളേയും റിമാൻഡ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.