പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി. സുരക്ഷാ റോപ്പ് ഉപയോഗിച്ച് ബന്ധിച്ചാണ് ബാലയെന്ന സൈനികന്‍ ബാബുവിനെ മുകളിലേക്ക് എത്തിച്ചത്. ബാബുവിനെ ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുക. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവഹിക്കുന്നവർക്ക് നൽകിയിരുന്നു. മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘവും മലയുടെ മുകളിൽ തന്നെ നിലയുറപ്പിച്ചിരുന്നു. നിലവില്‍ യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. 45 മണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ സാധിച്ചത്. രണ്ട് ദിവസമായി ഇതിന് ശ്രമിച്ചിരുന്നെങ്കിലും വിഫലമാവുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാന പൊലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ഫയര്‍ ഫോഴ്സ് നാട്ടുകാരും ഒരുമിച്ചാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ അവര്‍ക്കാര്‍ക്കും ബാബുവിന്‍റെ അടുത്ത് എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കരസേനയുടെ സഹായം തേടിയത്. ആയിരം അടി ഉയരമുള്ള മലയിലാണ് ബാബു കുടുങ്ങി കിടന്നത്. ഇത്തരമൊരു രക്ഷാപ്രവര്‍ത്തനം കേരളത്തില്‍ ആദ്യമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍, വെളിച്ചക്കുറവ്, ശീതക്കാറ്റ്, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് രണ്ട് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ഉണ്ടായിരുന്നത്.
മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് ആരംഭിച്ചത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ മല കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ തിരിച്ച് താഴേക്ക് ഇറങ്ങി. എന്നാല്‍ ബാബു കുറച്ച് കൂടെ മുകളിലേക്ക് പോകുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി ബാബു താഴേക്ക് വീഴുകയായിരുന്നു എന്നാണ് അനുമാനം. കൈയിലുണ്ടായിരുന്ന ഫോണ്‍ ഉപയോഗിച്ചാണ് ബാബു താന്‍ കുടുങ്ങി കിടക്കുന്ന വിവരം സുഹൃത്തുക്കളെ അറിയിച്ചത്.