തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ആളുകളുടെ കഥകൾ നാം ഇടക്കിടെ വാർത്തകളിൽ കാണാറുണ്ട്. അവരുടെയെല്ലാം നല്ല മനസിനെ അഭിനന്ദിക്കാനും നമ്മൾ മറക്കാറില്ല. അത്തരത്തിൽ നായ്ക്കൾക്കുമാത്രമല്ല തെരുവിലുളള എല്ലാ മൃഗങ്ങൾക്കും ഭക്ഷണം നൽകുന്ന ഒരാളുണ്ട് ലക്‌നൗവിൽ. ചന്ദ്രപ്രകാശ് ജെയിൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. 26 വർഷമായി ഒരു ദിവസംപോലും മുടങ്ങാതെ അദ്ദേഹം തെരുവുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നുണ്ട്.
'ഏകദേശം 26 വർഷങ്ങൾക്കുമുൻപ് എന്റെ അച്ഛൻ വരുമാനത്തിന്റെ 12.5 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അക്കാലത്ത് എന്റെ വരുമാനം വളരെ കുറവായിരുന്നെങ്കിലും ശമ്പളത്തിന്റെ ഒരു ഭാഗം അതിനുവേണ്ടി മാറ്റിവെയ്ക്കാൻ എനിക്ക് കഴിഞ്ഞു. തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാനുളള എന്റെ യാത്ര അവിടെ നിന്നാണ് ആരംഭിച്ചത്'-ചന്ദ്രപ്രകാശ് പറയുന്നു.
വിശക്കുന്ന വയറിന് ഭക്ഷണം നൽകുന്നവൻ സ്വന്തം ആത്മാവിനെ പോറ്റുന്നു എന്ന പഴഞ്ചൊല്ലിൽ വിശ്വസിച്ച ചന്ദ്രപ്രകാശ് അന്നുമുതൽ സമീപത്തുളള മൃഗങ്ങൾക്ക് ഭക്ഷണം നൽകിത്തുടങ്ങി. 90-കളുടെ തുടക്കം മുതൽ കാലാവസ്ഥാവകുപ്പിൽ ജോലി ചെയ്യുന്ന ചന്ദ്രപ്രകാശ് ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കുമൊപ്പമാണ് താമസം.
പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുന്ന അദ്ദേഹം രാവിലത്തെ പ്രാർത്ഥനകൾക്കുശേഷം റൊട്ടിയും ബണ്ണുമടക്കമുളള ഭക്ഷണപദാർത്ഥങ്ങളുമായി റോഡിലേക്കിറങ്ങും. വഴിയിൽ കാണുന്ന പശുക്കളും പട്ടികളും പൂച്ചകളുമുൾപ്പെടെ എല്ലാ ജീവികൾക്കും അദ്ദേഹം ഭക്ഷണം നൽകും. രാവിലെ അഞ്ചുമണിക്കുമുൻപേ ഭക്ഷണം നൽകി തിരിച്ച് വീടെത്തുന്ന ചന്ദ്രപ്രകാശ് രാത്രി എട്ടുമണിക്കും മൃഗങ്ങൾക്ക് ഭക്ഷണം നൽകാനായി പുറത്തിറങ്ങും. 26 വർഷമായി ഒരു ദിവസംപോലും മുടങ്ങാതെ അദ്ദേഹം ഈ പതിവ് തുടരുകയാണ്.
'ഞാൻ ഭക്ഷണം നൽകുമ്പോൾ അവ എനിക്ക് സ്‌നേഹമാണ് തിരിച്ചുനൽകുന്നത്. ഒരു മൃഗവും എന്നെ ഇതുവരെ ആക്രമിച്ചിട്ടില്ല. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഞാൻ ഭക്ഷണവും കൊണ്ട് വരുന്നതും കാത്ത് അവരുണ്ടാകും. എന്നെക്കാണുമ്പോൾ ഓടിവന്ന് കാലിൽ കെട്ടിപ്പിടിക്കുകയും നക്കുകയും മേലുരുമ്മി നിൽക്കുകയുമെല്ലാം ചെയ്യും. അവയുടെ സ്‌നേഹമാണ് എന്നെ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത്' ചന്ദ്രപ്രകാശ് പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക