അതിഥി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സാമൂഹിക അകലത്തേക്കാൾ സാമൂഹിക സുരക്ഷയാണ് അതിഥി തൊഴിലാളികൾക്ക് ഉറപ്പാക്കേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോട്ടയത്തെ പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കരാറുകാരാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. പല കരാറുകാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥ ഉണ്ടായിരുന്നു, ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ടെന്നും അമിക്കസ്ക്യൂറി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുക പ്രായോഗികമല്ലെന്നും അമിക്കസ്ക്യൂറി കോടതിയെ ധരിപ്പിച്ചു.
തൊഴിലാളികളുടെ പ്രാഥമിക മേൽനോട്ട ചുമതല മാത്രമാണ് കരാറുകാർക്ക് നൽകിയിരിക്കുന്നതെന്ന് സർക്കാര്‍ അറിയിച്ചു , കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകുന്നുണ്ടെന്ന് സർക്കാര്‍ വ്യക്തമാക്കി. തൊഴിലാളികളെ അവരുടെ നാട്ടിലേക്കയക്കുക ഇപ്പോൾ പ്രായോഗികമല്ലെന്ന് സർക്കാർ അറിയിച്ചു. താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമത്തിനായി ജില്ലാ തലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കുന്നത് ആലോചിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൃപ്തികരമെന്ന് ഹൈക്കോടതി വിലയിരുത്തി. ലോക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ കോടതിയെ അറിയിച്ചു. ഹർജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.