ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തുടരുന്നിടത്തോളം കാലം തനിക്കും കുടുബത്തിനും നീതി ലഭിക്കില്ലെന്ന് ഉന്നാവോ പെണ്‍കുട്ടി. താന്‍ ഇപ്പോഴും ഭരണകൂടത്തിന്‍റെ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഉന്നാവോ പെണ്‍കുട്ടി പറഞ്ഞു. ട്വന്റിഫോറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളുപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ജയിലിലാണെങ്കിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അയാള്‍ ആണ്. അതിനുള്ള എല്ലാ പിന്തുണയും സഹായവും ഒരുക്കുന്നത് യോഗി സര്‍ക്കാരാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയെന്നത് യോഗിയുടെ പ്രകടനപത്രികയിലെ മാത്രം വാഗ്ദാനമാണെന്നും പെണ്‍കുട്ടി ആരോപിച്ചു.
ഉന്നാവ് പീഡനക്കേസിലും ഇരയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലുമാണ് മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നത്. പത്ത് വര്‍ഷം കഠിനതടവും പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഡല്‍ഹി തീസ് ഹസാരി കോടതിയുടെ വിധി. കുൽദീപ് സിംഗ് സെംഗാർ, സഹോദരൻ, മൂന്ന് പോലീസുകാർ, മറ്റ് അഞ്ച് പേര്‍ എന്നിവരാണ് ഉന്നാവോ പെണ്‍കുട്ടിയെ പീഡിപ്പിച്ചതും പിതാവിനെ കൊലപ്പെടുത്തിയതും. അതിനാല്‍ കുല്‍ദീപ് സിംഗ് സെന്‍ഗറും മറ്റ് പ്രതികളും ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിക്കിടെ സെഷന്‍സ് ജഡ്ജി ധര്‍മേഷ് ശര്‍മ നിരീക്ഷിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉന്നാവോ പെണ്‍കുട്ടി 2018 ഏപ്രിൽ 8 ന് യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ ആത്മഹത്യാക്ക് ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ കൊലപാതകവും മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഇതേസമയമാണ് കതുവ ബലാത്സംഗ കേസും ദേശീയ ശ്രദ്ധ നേടുന്നത്. ഈ രണ്ട് സംഭവങ്ങളും കൂട്ടിയിണക്കി ഇരയായവർക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനുപിന്നാലെയാണ് കുല്‍ദീപ് സിംഗ് സെന്‍ഗറിനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുന്നത്.