ലഖിംപൂര്‍: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കവേ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കര്‍ഷ നേതാവ് രാകേഷ് ടിക്കായത്ത്. രണ്ടാം കിം ജോങ് ഉന്നിനെ അധികാരത്തിലേറ്റണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ബുദ്ധിപരമായി എല്ലാവരും തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കണമെന്നും രാകേഷ് ടികായത്ത് കൂട്ടിച്ചേര്‍ത്തു. 'ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാണ് രാജ്യത്തിന് ആവശ്യം. ഇന്ത്യയില്‍ ഒരു സ്വേച്ഛാധിപത്യ സർക്കാരിനെ ആവശ്യമില്ല' - രാകേഷ് ടികായത്ത് പറഞ്ഞു.
കഴിഞ്ഞയാഴ്ചയും ബി.ജെ.പി ക്കെതിരെ രൂക്ഷവിമർശനവുമായി രാകേഷ് ടിക്കായത്ത് രംഗത്ത് വന്നിരുന്നു. മുസഫർ നഗറിൽ ബി.ജെ.പി വർഗീയധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നായിരുന്നു രാകേഷ് ടികായത്തിന്‍റെ ആരോപണം. പടിഞ്ഞാറൻ ഉത്തർപ്രദേശ് വികസനത്തെക്കുറിച്ച് സംസാരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഹിന്ദു, മുസ്ലീം, ജിന്ന, എന്നിങ്ങനെയുള്ള മതത്തെക്കുറിച്ച് സംസാരിക്കുന്നവർക്ക് വോട്ട് നഷ്ടപ്പെടും. മുസാഫർനഗർ ഹിന്ദു-മുസ്ലിം മത്സരങ്ങൾക്കുള്ള സ്റ്റേഡിയമല്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു. വികസനം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ കർഷകർക്ക് ഇപ്പോഴും ആശങ്കയുണ്ട്. വോട്ടർമാർ കർഷകരോടൊപ്പം നില്‍ക്കുന്ന നേതാക്കളെ പിന്തുണക്കുമെന്നാണ് താന്‍ കരുതുന്നത്. ഹിന്ദു മുസ്ലിം ധ്രുവീകരണത്തിന് കൂട്ടു നിൽക്കാത്തവര്‍ക്ക് മാത്രമേ ജനങ്ങൾ വോട്ട് നല്‍കുകയുള്ളുവെന്നും ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവാദ കാര്‍ഷിക നിയമത്തിനെതിരെ മുന്‍ നിരയില്‍ നിന്ന നേതാവാണ് രാകേഷ് ടികായത്ത്. സമരം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ ടികായത്തിന്‍റെ പങ്ക് വളരെ വലുതായിരുന്നു. കഴിഞ്ഞ നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കാരണമായതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി-ആർഎൽഡി സഖ്യത്തെ രാകേഷ് ടികായത്ത് പിന്തുണച്ചിരുന്നില്ല. ഇത് രാകേഷ് ടികായത്തിന് ബിജെപിയോട് മൃദു സമീപനമാണെന്ന വിമര്‍ശനവും ഉയര്‍ന്നുവരാന്‍ ഇടയാക്കിയിരുന്നു.