കൊച്ചി: ബലാത്സംഗ പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ശ്രീകാന്ത് വെട്ടിയാറിനോട് കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പീഡനപരാതിയില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്ത് വെട്ടിയാര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു. ശ്രീകാന്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിമന്‍ എഗെയ്നിസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരെ ഒന്നിലധികം ബലാത്സംഗ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ടാണ് പരാതി നല്‍കിയത്.