തിരുവനന്തപുരം: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യും. ഫോണുകളുടെ പരിശോധനാഫലം ലഭിക്കുന്നതിനനുസരിച്ച് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി ദിലീപിന്‍റെ സഹോദരന്‍ അനൂപിനോടാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നലെ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അനൂപ് ഹാജരായില്ല. ബന്ധു മരിച്ചതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് അനൂപിന്‍റെ വിശദീകരണം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പ്രതികളുടെ വീട്ടില്‍ നോട്ടീസ് പതിച്ചിപ്പിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപിന്‍റെ സഹോദരീഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്തദിവസം ചോദ്യം ചെയ്യാന്‍ വിളിക്കും. ഇവരുടെ ഫോണ്‍ പരിശോധന ഫലം വരും ദിവസങ്ങളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സഘം പ്രതീക്ഷിക്കുന്നത്. വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിന്‍റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. ഫെബ്രുവരി 7 നാണ് ദിലീപിന് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പ്രതികള്‍ കോടതിയില്‍ പാസ്പോര്‍ട്ട് കെട്ടിവെച്ചിട്ടുണ്ട്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.