പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമ സഭയിൽ പ്രമേയം പാസ്സാക്കുന്ന മൂന്നാമത് സംസ്ഥാനമായി രാജസ്ഥാൻ. പ്രതിപക്ഷത്തോടൊപ്പം ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയ കേരളത്തിനും പഞ്ചാബിനും തൊട്ടുപിറകെയാണ് കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ പ്രമേയം പസ്സാക്കിയത്. പ്രതിപക്ഷത്തെ ബിജെപി അംഗങ്ങളുടെ പ്രതിഷേധ - ബഹളങ്ങൾക്കിടെ ശബ്ദവോട്ടോടെയാണ് പ്രമേയം നിയമസഭ പാസ്സാക്കിയത്.
ഭരണഘടന പൗരൻമാർക്ക് നൽകുന്ന ഉറപ്പുകൾക്ക് വിരുദ്ധമാണ് മതത്തിന്‍റെ പേരിലുള്ള വിവേചനമെന്നും പൗരത്വത്തിന്‍റെ പേരിൽ ഒരു സമുദായത്തോടു മാത്രം വിവേചനം കാണിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പ്രമേയം അവതരിപ്പിച്ച പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു. കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസ്സാക്കിയ ഒരു നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന തടസ്സവാദമുന്നയിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ അടക്കമുള്ള ബിജെപി അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചെങ്കിലും ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗഹലോട്ടിന്‍റെ നേതൃത്വത്തിലുള്ള ഭരണകക്ഷി ശബ്ദവോട്ടോടെ പ്രമേയം പാസ്സാക്കി.
പുതുതായി കൂട്ടിച്ചേർത്ത ചോദ്യങ്ങൾ ഒഴിവാക്കി എൻപിആർ (ദേശീയ ജനസംഖ്യാ രജിസ്ട്ര്‍) വിവരശേഖരണത്തിനുള്ള ചോദ്യാവലി പരിഷ്കരിയ്ക്കണമെന്നും പ്രമേയം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.