കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും നിരോധിച്ചത് അത്താഴപ്പട്ടിണിക്കാരന്റെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്തുന്ന നടപടിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. 'ബീച്ചിലെ ഒരു കടയില്‍ ആസിഡ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരമായി പരിശോധന നടത്തി പരിഹരിക്കേണ്ട നിസാരപ്രശ്‌നമാണ് ഇത്. എന്നാല്‍ സി പി എമ്മിനിഷ്ടം അധ്വാനിച്ച് ജീവിക്കുന്നവരുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനാണ്. കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ബോംബ് പൊട്ടിയതിന്റെ പേരില്‍ കല്യാണം നിരോധിക്കരുത്. ബീച്ചിലെ ഒരു കടയിലെ ഭക്ഷണം മോശമായതിന്റെ പേരില്‍ ബീച്ച് പൂട്ടിക്കരുത്. നിങ്ങളത് ചെയ്യുമെന്ന് കേരളം ഭയക്കുന്നു' കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുധാകരന്റെ കുറിപ്പ്
അത്താഴപ്പട്ടിണിക്കാരൻ്റെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്താനായി എന്തിനാണിങ്ങനെയൊരു ദുരന്ത ഭരണം?
കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിറ്റു ജീവിക്കുന്ന കടകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയത് ഒരു കടയിൽ ആസിഡ് കണ്ടെത്തി എന്നുപറഞ്ഞാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള വകുപ്പും ഉദ്യോഗസ്ഥരുമിവിടെയുണ്ട് . അവർ സ്ഥിരമായി പരിശോധന നടത്തി പരിഹരിക്കേണ്ട നിസ്സാര പ്രശ്നമാണിത്.എന്നാൽ എളുപ്പവഴിയും, സി പി എം എന്ന പാർട്ടിക്ക് ഇഷ്ടവും അധ്വാനിച്ചു ജീവിക്കുന്നവരുടെ സ്ഥാപനം അടച്ചു പൂട്ടിക്കുന്നതാണല്ലോ.ശാരീരിക അവശതകൾ കാരണം കടുത്ത അധ്വാനത്തിൽ ഏർപ്പെടുവാൻ സാധിക്കാത്ത ഒരുപാട് പേരുടെ ജീവിത മാർഗമാണീ കടകൾ. പാവപ്പെട്ടവന്റെ കഞ്ഞിക്കലം നിസ്സാരമായി സർക്കാർ തച്ചുടച്ചു കളയുകയാണ്.
കഴിഞ്ഞദിവസം കണ്ണൂരിൽ കല്യാണ വീട്ടിലെ ബോംബ് സ്ഫോടനത്തിന് ശേഷവും ഇതുപോലൊരു മരമണ്ടൻ തീരുമാനമാണ് പതിവുപോലെ പിണറായി വിജയൻ എടുത്തത്. എങ്ങനെയാണ് ബോംബ് ഇത്ര സുലഭമായതെന്നും എവിടെയാണ് ബോംബ് നിർമാണം നടക്കുന്നതെന്നും അന്വേഷിക്കാതെ ,ആ ക്രിമിനലുകളെ ഇനി ഒരിക്കലും ബോംബുണ്ടാക്കാൻ ആലോചിക്കുകപോലും ചെയ്യാത്ത വിധത്തിൽ നിയമനടപടികൾ എടുത്ത് ജയിലിലടക്കാനുള്ള വഴികൾ സ്വീകരിക്കാതെ കല്യാണങ്ങൾക്ക് ഗാനമേള നിരോധിച്ചു കൊണ്ട് ഉത്തരവിറക്കുകയാണ് ഈ വിഡ്ഢികൾ ചെയ്തത്. ഈ കോവിഡ് കാലത്ത് ജീവിതത്തിൽ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത തൊഴിൽ പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട കലാകാരന്മാരുടെ അന്നം കൂടിയാണ് സാമാന്യബോധം പോലുമില്ലാത്ത ഭരണകൂടം ഇല്ലാതാക്കിയത്.
പണം ഇല്ലാത്തവർക്ക് ഒരുകാരണവശാലും ജീവിക്കുവാൻ സാധിക്കാത്ത സ്ഥലമായി കേരളം മാറുകയാണ്. വൻകിട പദ്ധതികളും കൺസൾട്ടൻസി, കമ്മീഷൻ തട്ടിപ്പും, വീതം വെപ്പും മാത്രമാണ് ഭരണകർത്താക്കളുടെ അജണ്ട. ബാക്കി എല്ലാ കാര്യങ്ങളും പാർട്ടിക്കാരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾക്ക് വിട്ടു നൽകിയിരിക്കുകയാണ്. പാവങ്ങളോട് കരുണയില്ലാത്ത, പാവപ്പെട്ടവന്റെ കണ്ണീരിനോട് അശേഷം സഹതാപം ഇല്ലാത്ത മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിജയൻ സർക്കാർ ഇപ്പോഴെല്ലാം നിരോധിക്കുകയാണ്.
കേരളത്തിലെ ജനങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ്, ബോംബ് പൊട്ടിയതിൻ്റെ പേരിൽ കല്യാണം നിരോധിക്കരുത്. ബീച്ചിൽ ഒരു കടയിലെ ഭക്ഷണം മോശമായതിൻ്റെ പേരിൽ ബീച്ച് അടച്ചു പൂട്ടരുത്. നിങ്ങളത് ചെയ്തേക്കുമെന്ന് കേരളം ഭയക്കുന്നു. ഒരു കാര്യം ഓർമിച്ചോളൂ, അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്ന മനുഷ്യജന്മങ്ങളോട് തെരുവുനായ്ക്കളോടുള്ള പരിഗണന പോലും കാണിക്കാത്ത കാരണഭൂതങ്ങളെ കാലത്തിൻ്റെ ചവറ്റുകൊട്ടയിലെറിയുന്ന വിപ്ലവം ഈ മണ്ണിലുണ്ടാകും.
അധികം വൈകാതെ...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക