ലഖ്നൌ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് കേരളത്തിലേക്ക് പോയെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. വരുന്ന പാര്‍ലമെന്‍റ് ഇലക്ഷനില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. അമേഠിയിലെ അഞ്ച് നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും സ്മൃതി ഇറാനി പരാജയത്തിന്‍റെ രുചി അറിയുമെന്നും പ്രശാന്ത് ത്രിപാഠി കൂട്ടിച്ചേര്‍ത്തു.
യുപി കേരളവും ബംഗാളും കശ്മീരും ആക്കരുതെന്ന ആദിത്യനാഥിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാല്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ യോഗി ആദിത്യ നാഥിന് സാധിക്കുന്നില്ലെന്നാണ് പ്രശാന്ത് ത്രിപാഠിയുടെ പ്രതികരണം. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്നുമുള്ള പച്ചക്കള്ളം യോഗി പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. 59 സീറ്റുകളിലേക്കാണ് നാളെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് 7 ഘട്ടമായി പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. മാർച്ച് ഏഴിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുക. 10 ന് വോട്ടെണ്ണും.