ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ ആത്മകഥയായ 'ഉങ്കളിൽ ഒരുവന്‍റെ' (നിങ്ങളിൽ ഒരുവൻ) ആദ്യ ഭാഗത്തിന്റെ പ്രകാശനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കും. ഫെബ്രുവരി 28 -ന് ചെന്നൈ നന്ദംപാക്കം ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള ബിജെപി ഇതര മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. 1976 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യ 23 വർഷങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാർ, സി എൻ അണ്ണാദുരൈ, പിതാവ് കലൈഞ്ജർ കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ നടത്തിയ സമരങ്ങളെകുറിച്ചുമൊക്കെയുള്ള വിവരണങ്ങളാണ് ആത്മകഥയുടെ ആദ്യഭാഗത്തിന്‍റെ ഹൈലൈറ്റ്. രാഷ്ട്രീയത്തിന്റെയും സമൂഹത്തോടുള്ള സേവനത്തിന്റെയും ആദ്യപാഠങ്ങൾ താൻ ഇവരിലൂടെ പഠിച്ചതെങ്ങനെയെന്നും ജനകീയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള നീണ്ട സമരങ്ങൾക്കൊടുവിൽ ഡിഎംകെയുടെ വളർച്ചയെക്കുറിച്ചും അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ടെന്നാണ് പുസ്തകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ഗാന്ധിക്കും പിണറായി വിജയനും പുറമേ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം. കെ. സ്റ്റാലിന്‍. 1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ മേയറായും 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാലിൻ തന്‍റെ പിൻഗാമിയാകുമെന്ന് കരുണാനിധി നേരത്തേ വ്യക്തമാക്കിയിരുന്നു. 2017 ജനുവരി 4 ന് അദ്ദേഹം, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു.