ചെന്നൈ: ദളിത് യുവതിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ ഇരുപത് പൂജാരിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുളള പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാർക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിനുളളിലെ കനക സഭ (പൂജ നടക്കുന്ന സ്ഥലം)യില്‍ കയറാന്‍ ശ്രമിച്ച യുവതിയെ ഒരു കൂട്ടം പുരോഹിതന്മാര്‍ ചേര്‍ന്ന് ജാതീയ അതിക്ഷേപം നടത്തുകയും പുറത്തുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഐ പി സി 147, 341, 323, പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷ്മി ജയശീല എന്ന യുവതി കനക സഭയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പൂജാരിമാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും പുരോഹിതര്‍ അതിന് അനുവദിക്കില്ലെന്ന് അവരോട് പറയുകയായിരുന്നു. തുടര്‍ന്ന് യുവതിയും പുരോഹിതരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പൂജാരിമാര്‍ ജാതീയ അതിക്ഷേപം നടത്തുകയുമായിരുന്നു. യുവതിയെ ബലം പ്രയോഗിച്ച് ക്ഷേത്രത്തില്‍ നിന്നും പുറത്താക്കാനും ശ്രമം നടന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഞാന്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നയാളാണ്. നേരത്തെ കനകസഭയിലേക്ക് ആളുകള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. കൊവിഡ് വന്നപ്പോള്‍ അത് നിര്‍ത്തി. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങളിലെല്ലാം വലിയ ഇളവുകള്‍ വന്നിട്ടും ഇവര്‍ ആളുകളെ കനകസഭയില്‍ കയറാന്‍ അനുവദിക്കുന്നില്ല. ഞാന്‍ മാത്രമല്ല ക്ഷേത്രത്തിലെത്തുന്ന മിക്ക ഭക്തരും ഇതേ ആവശ്യമുന്നയിക്കുന്നുണ്ട്. അവരുമായി വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഞാന്‍ അവിടുത്തെ വെളളി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് പൂജാരിമാര്‍ ആരോപിച്ചത്. പിന്നീട് പൊലീസ് വന്നപ്പോള്‍ ഞാന്‍ സഹോദരിയെപ്പോലെയാണെന്ന് അവർ മലക്കം മറിഞ്ഞു. ഞാനൊന്നും മോഷ്ടിച്ചിട്ടില്ല. എന്റെ അവകാശം മാത്രമാണ് ചോദിച്ചത്'- ജയശീല പറഞ്ഞു.