ഡല്‍ഹി: പഞ്ചാബിലും യുപിയിലും നിയമസഭാ വോട്ടെടുപ്പ് ആരംഭിച്ചു. പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും, ഉത്തർ പ്രദേശിലെ 59 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബില്‍ ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ യുപിയില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിജെപി, ശിരോമണി അകാലിദൾ എന്നീ പാർട്ടികളുടെ കടുത്ത പോരാട്ടമാണ് പഞ്ചാബില്‍ നടക്കുന്നത്. കര്‍ഷക സമരവും മോദി വിരുദ്ധ വികാരവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതുമൊക്കെ കോണ്‍ഗ്രസിന് വെല്ലുവിളിയുയര്‍ത്തുന്ന ഘടകങ്ങളാണ്. അവസാനഘട്ട പ്രചരണം അവസാനിച്ചപ്പോള്‍ ആം ആദ്മി പാർട്ടിക്ക് ഗ്രാമീണ മേഖലയില്‍ വളരെ സ്വാധീനം ചെലുത്താന്‍ സാധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോളിംഗ് ആരംഭിച്ചതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ഗുരുദ്വാരയിൽ എത്തി പ്രാർത്ഥന നടത്തി. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ കാര്യത്തിനും നേതൃത്വം നല്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പ്രാര്‍ഥനക്ക് ശേഷം ചന്നി മാധ്യമങ്ങളോട് പറഞ്ഞു. ചംകൗർ സാഹിബിൽ നിന്നും ബദൗർ മണ്ഡലത്തിൽ നിന്നും ചന്നി ഇത്തവണ ജനവിധി തേടുന്നുണ്ട്.
അതേസമയം, ഉത്തർ പ്രദേശ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ ശ്രദ്ധാകേന്ദ്രം കർഹാലാണ്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലമാണ് കർഹാൽ. ബിഎസ്പി നേതാവ് ശിവ്പാൽ യാദവ് ജനവിധി തേടുന്ന ജസ്വന്ത് നഗറിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹത്രാസ്, കന്നൗജ്, ഝാൻസി, ഫിരോസാബാദ് എന്നീ മണ്ഡലങ്ങളും ഇന്ന് തന്നെയാണ് വോട്ടിംഗ് നടക്കുന്നത്. യുപിയില്‍ തെരഞ്ഞെടുപ്പ് 7 ഘട്ടമായി പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് ഏഴിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുക. 10 ന് വോട്ടെണ്ണും.