നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍ നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു പറഞ്ഞു. പുതിയ ചിത്രമായ നാദരന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭുമുഖത്തിലാണ് പരാമര്‍ശം.
'കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ എനിക്ക് വളരെയധികം വിശ്വാസമുണ്ട്. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന (കണ്‍വിന്‍സിംഗ്) ഉത്തരം ഉടനെ തന്നെ ഉണ്ടാവുമെന്ന് കരുതുന്നു' - ആഷിഖ് അബു പറഞ്ഞു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അതിജീവിത ഇനി ഒളിച്ചിരിക്കരുത്. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. നമ്മള്‍ അവരെ ഇങ്ങനെ കവര്‍ ചെയ്ത് നിര്‍ത്തുന്നതാണ് പ്രശ്‌നം. അവര്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ട് എന്ന കാര്യം താനവരോട് പറഞ്ഞിട്ടുണ്ട് എന്നും ആഷിഖ് അബു വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സത്യത്തെ ഒരിക്കലും മൂടിവയ്ക്കാന്‍ പറ്റില്ലെന്നും അതൊരിക്കല്‍ പുറത്തുവരികതന്നെ ചെയ്യുമെന്നും ആഷിഖ് അബു പ്രത്യാശ പ്രകടിപ്പിച്ചു. 'സുപ്രീം കോടതി വരെ പോവാന്‍ സാധ്യതയുള്ള കേസാണിത്. നിയമപരമായ കാര്യങ്ങള്‍ അങ്ങനെ നടക്കട്ടെ. മറുവശത്ത് അതിജീവിത സാധാരണപോലെ സമൂഹത്തിലേക്ക് തിരിച്ചുവരണം. ഒരാള്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ട് ചിലപ്പോള്‍ അയാള്‍ നന്നായേക്കാം. പക്ഷെ അജീവിതയെക്കുറിച്ചാണ് നമ്മുടെ ആശങ്കയെങ്കില്‍ അവര്‍ വളരെ ആത്മവിശ്വാസത്തോടെ തിരിച്ചുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ആഷിഖ് അബു (Ashiq Abu) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാരദൻ (Naradhan). ടോവിനോ തോമസും (Tovino Thomas) അന്ന ബെന്നുമാണ് (Anna Ben) ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മാര്‍ച്ച് മൂന്നിന് ലോക വ്യാപകമായി നാരദന്‍ റിലീസ് ചെയ്യും. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്ന് ആഷിഖ് അബു പറഞ്ഞു. മായാനദിക്കും വൈറസിനും ശേഷം ടോവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.