തിരുവനന്തപുരം: ഉപ്പിലിട്ടത് വില്‍ക്കാന്‍ ഇനി ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് വേണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വെള്ളമെന്ന് തെറ്റിദ്ധരിച്ച് കടയില്‍ നിന്ന് ഗ്ലേഷ്യല്‍ അസെറ്റിക് ആസിഡ് കുടിച്ച കുട്ടി ആശുപത്രിയിലായ സംഭവത്തെ തുടര്‍ന്നാണ് ഉപ്പിലിട്ട ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
വഴിയോരങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഉപ്പിലിട്ട മാങ്ങ, പൈനാപ്പിള്‍, നെല്ലിക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഉപ്പിലിട്ടവ നിര്‍മിക്കുന്നതിനുള്ള വിനാഗിരി, സുര്‍ക്ക എന്നിവയുടെ ലായനികള്‍ ലേബലോടു കൂടി മാത്രമേ കടകളില്‍ സൂക്ഷിക്കാന്‍ പാടുള്ളു എന്നും ഉത്തരവില്‍ പറയുന്നു. വിനാഗിരി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലേഷ്യല്‍ അസെറ്റിക് ആസിഡ് കടകളില്‍ സൂക്ഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളം എന്ന് തെറ്റിദ്ധരിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ഗ്ലേഷ്യല്‍ അസെറ്റിക് ആസിഡ് കുടിച്ച് രണ്ട് കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ കൈകൊണ്ടിരിക്കുന്നത്.