കൊച്ചി: വിവാഹമോചനം ആവശ്യപ്പെട്ടെത്തിയ ദമ്പതികള്‍ക്ക് അനുകൂല വിധി പറഞ്ഞ ശേഷം അസാധാരണ പരാമര്‍ശം നടത്തി കേരള ഹൈക്കോടതി. ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യ പുരുഷനുമായി ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ഏറ്റവും വലിയ ക്രൂരതയാണെന്നായിരുന്നു കേരള ഹൈക്കോടതിയുടെ പരാമര്‍ശം. ഭാര്യയുടെ പരപുരുഷ ബന്ധത്തിന്റെയും ക്രൂരതകളുടെയും പേരില്‍ വിവാഹമോചനം അനുവദിക്കണമെന്ന ആവശ്യവുമായാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. നേരത്തെ ഇയാളുടെ ഈ ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തന്റെ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഭാര്യയും സഹപ്രവര്‍ത്തകനും തമ്മില്‍ മണിക്കൂറുകളോളം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോണില്‍ സംസാരിക്കുന്നത് പരപുരുഷ ബന്ധമായി പരിഗണിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ പങ്കാളിയുടെ മുന്നറിയിപ്പ് അവഗണിച്ചും ഈ ബന്ധം തുടര്‍ന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നു എന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിധിയില്‍ പരാമര്‍ശിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസ് പരിഗണിച്ച കോടതി ഈ യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി തെളിയിക്കാന്‍ ഭര്‍ത്താവിന് സാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചു. എന്നാല്‍, കൗണ്‍സലിംഗ് നല്‍കിയിട്ടും മൂന്ന് തവണ പിരിഞ്ഞ് താമസിച്ചത് കണക്കിലെടുക്കുമ്പോള്‍ വിവാഹമോചനം നല്‍കാമെന്ന നിഗമനത്തില്‍ കോടതി എത്തിച്ചേരുകയായിരുന്നു.