തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടെ ജോലി ചെയ്യുന്നവരില്‍ ദുരനുഭവങ്ങള്‍ അവര്‍ നേരിട്ടതായി തനിക്ക് അറിയില്ലെന്നും പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അവര്‍ക്ക് ഉള്ള ആഗ്രഹം അവര്‍ പറഞ്ഞിരുന്നു. സ്വാഭാവികമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകുന്ന ആഗ്രഹങ്ങളായിരുന്നു അതെന്നും ഒരു സര്‍ക്കാരിനെയും ശ്രീലേഖ കുറ്റം പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചോദ്യോത്തരവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീയെന്ന നിലയില്‍ വളരെ മോശം അനുഭവമാണ് സേനയില്‍ നിന്നുമുണ്ടായത്. വളരെ മോശമായ ഭാഷ തനിക്കെതിരെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് തന്നെ ഇല്ലാത്താക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. രാജിവെച്ച് പോകാന്‍ പലവട്ടം തോന്നിയിരുന്നു. എന്നാല്‍ പിടിച്ചുനിന്നാണ് ജോലിയില്‍ തുടര്‍ന്നത്. സേനയില്‍ സ്ത്രീകള്‍ക്ക് വലിയ സുരക്ഷിത്വമുണ്ടെന്ന് കരുതുന്നില്ല. കേരള പൊലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുണ്ട്. വനിതാ എസ്‌ഐയ്‌ക്കെതിരെ ഒരു ഡിഐജി നടത്തിയ അതിക്രമം നേരിട്ടറിയാം. രാഷ്ട്രീയ പിന്‍ബലമുള്ള ഉദ്യോഗസ്ഥര്‍ക്ക് ആരോടും എങ്ങനെ വേണമെങ്കിലും പെരുമാറാം. വനിതാ ഉദ്യോഗസ്ഥര്‍ ലൈംഗിഗ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നുമായിരുന്നു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍. ശ്രീലഖ വെളിപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ എന്തുകൊണ്ട് സര്‍വീസില്‍ ഇരുന്നപ്പോള്‍ തന്നെ ഇത്തരം അനീതിക്കെതിരെ പ്രതികരിച്ചില്ലെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിക്കുന്നു. ഡിഐജിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയും ഗുരുതരമായ തെറ്റ് മറച്ചുവെച്ചതെന്നും നിരുത്തരവാദിത്വത്തോടെയുള്ള സര്‍വ്വീസ് ജീവിതമായിരുന്നു തന്‍റെതെന്ന് സമൂഹത്തിന് തോന്നുന്ന രീതിയിലാണ് മാഡം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.