യുക്രൈനെതിരെ സൈനിക നടപടികള്‍ ആവശ്യമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. റഷ്യയുടെ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നല്‍കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഏത് രീതിയിലും ആക്രമിക്കാന്‍ സൈന്യം തയ്യാറാണ്. സൈന്യത്തെ റഷ്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യാസിപ്പിച്ചിട്ടുണ്ടെന്നും യുക്രൈന്‍ അതിര്‍ത്തിയിലുള്ള വിമാനത്താവളങ്ങളെല്ലാം അടച്ചുവെന്നും പുടിന്‍ അറിയിച്ചു.
റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രവേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞുവെന്നും കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് ശേഷമാണ് യുക്രൈനില്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, റഷ്യയിലും സ്ഫോടനങ്ങള്‍ നടന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ എവിടെയാണ് ആക്രമണം നടന്നതെന്നോ നാശനഷ്ടങ്ങള്‍ സംബന്ധിച്ചോ ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണം ഒരിക്കലും നീതിക്കരിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ ജോ ബൈഡന്‍ വ്യക്തമാക്കി. യുക്രൈനില്‍ നടക്കുന്ന മനുഷ്യക്കുരുതിക്ക് റഷ്യ മറുപടി പറയേണ്ടിവരുമെന്നും ജി7 രാജ്യങ്ങളുമായും നാറ്റോ സഖ്യവുമായും കൂടിയാലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൌരന്മാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള നടപടി ഊര്‍ജിതമായി നടക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിൽ നിന്നും ഇന്ന് പുലർച്ചെ പുറപ്പെട്ട എയർ ഇന്ത്യയുടെ രണ്ടാം വിമാനവും ഇന്ത്യയിലെത്തിച്ചേർന്നിരുന്നു. 25,000 ത്തോളം ഇന്ത്യക്കാര്‍ ഉക്രൈനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്.