യുക്രൈന്‍ - റഷ്യ യുദ്ധം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ പൗരന്മാര്‍. യുദ്ധം രാജ്യത്തിന് ആവശ്യമില്ല, യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല തുടങ്ങിയ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയാണ് സെന്‍റ് പീറ്റേഴ്‌സ്ബർഗിലെ പ്രധാന തെരുവായ നെവ്‌സ്‌കി പ്രോസ്പെക്ടിലും മോസ്കോയിലും ആയിരങ്ങള്‍ തടിച്ചുകൂടിയത്. പ്രതിഷേധത്തില്‍ പങ്കെടുത്ത 1400 പേരെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.
യുക്രൈന്‍ പതാകയുടെ നിറമുള്ള ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. തങ്ങള്‍ വളരെ അസ്വസ്ഥരാണ്. ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. യുദ്ധം ആര്‍ക്കും ഒന്നും നേടി കൊടുക്കില്ല. യുക്രൈനില്‍ മരിച്ചു വീഴുന്നവരെ ഓര്‍ക്കുമ്പോള്‍ വേദന തോന്നുന്നു. ഈ പ്രതിഷേധം കൊണ്ട് മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. എങ്കിലും അയല്‍ രാജ്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് ആവശ്യമായി തോന്നി - എന്നാണ് പ്രതിഷേധക്കാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, പൌരന്മാര്‍ നടത്തുന്നത് അനാവശ്യ പ്രതിഷേധമാണെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും റഷ്യന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ റഷ്യന്‍ മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുക്രൈനെ അക്രമിക്കുന്ന റഷ്യയുടെ അധിനിവേശ സ്വഭാവത്തെ ലോകം ഒറ്റപ്പെടുത്തുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാല്‍, യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന നിലപാടില്‍ തന്നെയാണ് അമേരിക്ക. റഷ്യ സൈബർ ആക്രമണം നടത്തിയാൽ ഉചിതമായ മറുപടി നൽകുമെന്നും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ അറിയിച്ചു. യുദ്ധത്തില്‍ നിന്നും പിന്മാറാന്‍ റഷ്യ തയ്യാറായില്ലെങ്കില്‍ തങ്ങളുടെ കയ്യിലും അണുവായുധങ്ങള്‍ ഉണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാൻ മുന്നറിയിപ്പ് നല്‍കി.