മുംബൈ: ചൂതാട്ടകേന്ദ്രത്തിന്‍റെ പരസ്യത്തില്‍ തന്‍റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ നിയമ നടപടിക്കൊരുങ്ങി ക്രിക്കറ്റ് താരം ടെന്‍ഡുല്‍ക്കര്‍. ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനായി ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സച്ചിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചൂതാട്ടകേന്ദ്രത്തിന്റെ പരസ്യത്തില്‍ സച്ചിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തനിക്ക് ഈ പരസ്യത്തില്‍ യാതൊരു അറിവുമില്ലെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പരസ്യത്തിനായി കമ്പനി ഉപയോഗിച്ചതെന്നും ഇത്തരം രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ചൂതാട്ട കേന്ദ്രത്തിന്‍റെ പരസ്യത്തിനായി തന്‍റെ ചിത്രം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആളുകളെ ആകര്‍ഷിക്കാനായി കമ്പനി തെരഞ്ഞെടുത്ത മാര്‍ഗം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. തന്‍റെ കരിയറിലും അതിന് ശേഷവും നിരവധി കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം കമ്പനിയെക്കുറിച്ചും അവര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നത്തെക്കുറിച്ചും പഠിച്ചതിനും ശേഷം മാത്രമാണ്. ചൂതാട്ടം, പുകയില, മദ്യം എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. വ്യാജ പരസ്യത്തിനെതിരെ നിയമോപദേശം തേടിയിട്ടുണ്ട് - സച്ചിന്‍ ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സച്ചിന്‍റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജ പരസ്യത്തിനെതിരെ അദ്ദേഹത്തിന്‍റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കളിക്കളത്തിനകത്തും പുറത്തും മാന്യമായി പെരുമാറുന്ന താരത്തെ വ്യക്തിഹത്യ നടത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. സച്ചിന് പിന്തുണയറിയിച്ച് നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയായില്‍ എത്തിയിരിക്കുന്നത്.