യുക്രൈന്‍ അധിനിവേശ നീക്കങ്ങളുടെ തുടര്‍ച്ച - കെ ടി കുഞ്ഞിക്കണ്ണന്‍

മുതലാളിത്ത പ്രതിസന്ധിയും കോവിഡ് മഹാമാരിയും തീഷ്ണമാക്കിയ മാന്ദ്യവും സാമ്പത്തിക തകർച്ചയും അതിജീവിക്കാൻ സാമ്രാജ്യത്വം ഒരു യുദ്ധമുഖം തുറക്കുകയാണ്. അതെ, യുക്രൈനിലെ യുദ്ധം ലോകത്തെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. മനുഷ്യരാശി ഒരു മൂന്നാം ലോകയുദ്ധത്തിൻ്റെ ഭീകരതയിലേക്ക് വലിച്ചിഴക്കപ്പെടുമോ എന്ന ചർച്ചകളും നിരീക്ഷണങ്ങളും ഉയർന്നുവന്നുകൊണ്ടിരിക്കുന്നുമുണ്ട്. ശീതയുദ്ധാനന്തരം അമേരിക്കയുടേതായ ഒരു ലോകക്രമം കെട്ടിപ്പടുക്കാനുള്ള നാറ്റോവിൻ്റെയും പെൻ്റഗണിൻ്റെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെയും വളരെ ആസൂത്രിതമായി നടന്ന അധിനിവേശ നീക്കങ്ങളുടെ തുടർച്ചയും പരിണതിയുമാണ് യുക്രൈൻ സംഭവങ്ങൾ. അതിന് സോവിയറ്റ് യൂണിയനെ വംശീയ പ്രസ്ഥാനങ്ങളെയും സങ്കുചിത ദേശീയവാദത്തെയും വളർത്തി കൊണ്ടുവന്ന് അസ്ഥീകരിക്കുകയും ശിഥിലീകരിക്കുകയും ചെയ്ത ചരിത്രത്തോളം വേരുകളുണ്ട്. റീഗൺ ഭരണകൂടം റാൺസ് കോർപ്പറേഷൻ പോലുള്ള സിഐഎ പ്രോക്ത സ്ഥാപനങ്ങളെ ഉപയോഗിച്ചാണല്ലോ സോവിയറ്റ് ചെമ്പടയിൽ വരെ നുഴഞ്ഞു കയറി വംശീയത ഇളക്കി വിട്ടത്. യുഎസ് എസ് ആറിനെ യെൽട്സിൽ മുതൽ പുടിൻ വരെയുള്ള പഴയ ഗ്രേറ്റ് റഷ്യൻ ബൂർഷാ ദേശീയബോധത്തിൽ വിജ്രംഭിത വീര്യന്മാരാകുന്ന ഭരണാധികാരികളെ അവരോധിച്ച് ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയത്. 

അക്കാലത്ത് സോവിയറ്റ് യൂണിയൻ്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിൻ്റെയും തകർച്ചയിൽ ആഹ്ലാദചിത്തരായി സംഘർഷങ്ങളില്ലാത്ത സമാധാനം പുലരുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏക ധ്രൂവലോകത്തെ കുറിച്ചും സ്തുതിഗീതങ്ങൾ പലരും പാടി നടന്നിരുന്നല്ലോ. അവരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് 1991 ൽ ഇറാഖിൻ്റെ എണ്ണ വിഭവങ്ങൾ ചോർത്തുന്ന കുവൈറ്റിനെതിരെ സദ്ദാം ഹുസൈൻ സൈനിക നടപടികൾ സ്വീകരിക്കുന്നത്. ഒപെക് സംഘടനയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കുവൈറ്റ് കമ്പനികൾ നടത്തുന്ന ഖനനം നിർത്തണമെന്ന ഇറാഖിൻ്റെ ആവശ്യം തുടർച്ചയായി നിരാകരിക്കപ്പെട്ടതിനെ തുടർന്നാണ് കുവൈറ്റാക്രമണം ഉണ്ടാവുന്നത്. അതിനെ തുടർന്നാണ് അമേരിക്കൻ ഇടപെടലും ഒന്നും രണ്ടും ഗൾഫ് യുദ്ധങ്ങളും സംഭവിക്കുന്നത്. ഏറെകുറെ അതിന് സമാനമായ സംഭവങ്ങളാണ് റഷ്യയുടെ ഉക്രൈൻ യുദ്ധത്തിലും ഉണ്ടായിരിക്കുന്നത്. അമേരിക്കയുടെ ഏകധ്രുവ ലോകത്തിലുണ്ടായ വൈരുധ്യങ്ങളും മധ്യപൂർവദേശത്തും മധ്യേഷ്യയിലും യുറോപ്യൻ രാജ്യങ്ങളിലും വളർന്നു വന്നുകൊണ്ടിരിക്കുന്ന അമേരിക്കൻ താല്പര്യങ്ങൾക്കെതിരായ ധ്രുവീകരണങ്ങളുമാണ് കിഴക്കൻ യൂറോപ്പിലാകെ നാറ്റോസേനയുടെ വിപുലനത്തിനും വിന്യാസത്തിനും വേണ്ടിയുള്ള ഉപജാപങ്ങളും കുത്തിത്തിരുപ്പുകളും ത്വരിതമാക്കിയത്.

ഇറാനും ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങൾ ചേർന്നുള്ള വ്യാപാരസഖ്യങ്ങളും ചൈനയുടെ ബെൽറ്റ് ആൻറ് റോഡ് ഇനിഷ്യറ്റീവ് പോലുള്ള നീക്കങ്ങളും അമേരിക്കയെ പരിഭ്രാന്തമാക്കിയിട്ടുണ്ടു്. അവിടെയാണ് താലിബാനെ ഭരണമേല്പിച്ച് ചൈനയെ വളയാനുള്ള നീക്കങ്ങൾ അമേരിക്ക ആരംഭിക്കുന്നത്. അതിപ്പോൾ യുറോ-റഷ്യൻ അതിർത്തി രാജ്യങ്ങളിലാകെ നാറ്റോ സേനാ വിന്യാസത്തിലൂടെ റഷ്യയെ വളയാനുള്ള നീക്കമാക്കി മാറ്റുകയായിരുന്നു ബൈഡൻ .അതിനായി നവനാസി സിദ്ധാന്തങ്ങളിൽ അഭിരമിക്കുന്ന ഉക്രൈൻ ഭരണകൂടത്തെ കരുവാക്കുകയായിരുന്നു യുഎസ് ഭരണകൂടം. ഉക്രൈനെ നാറ്റോവിൽ ചേർക്കാനുള്ള നീക്കങ്ങളും നാറ്റോ സൈനിക വിന്യാസവുമാണ് റഷ്യൻ ഇടപെടലുകൾക്ക് അടിയന്തിര പ്രകോപനമായത്.

രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയനെയും സോഷ്യലിസത്തെയും യൂറോപ്പിൽ തടയുക എന്ന ലക്ഷ്യത്തോടെ 1949 ൽ ബ്രസൽസ് ആസ്ഥാനമായി നാറ്റോ രൂപീകരിക്കപ്പെട്ടത്. ചൈനീസ് വിപ്ലവത്തെ തുടർന്നു ഫിലിപ്പൈൻസിലെ മനില ആസ്ഥാനമായി ഏഷ്യൻ നാറ്റോ തുടങ്ങാനുള്ള അമേരിക്കൻ നീക്കത്തെ നെഹറുവും ചൗഎൻലായിയും നാസറും ടീറ്റോവുമെല്ലാം ചേർന്ന് അന്ന് പ്രതിരോധിക്കുകയായിരുന്നു. അഫ്ഘാനിലെയും കല്ലോട് കല്ല് ചേരാതെ ശിഥിലമായിപ്പോയ യുഗോസ്ലോവിയിലെയും ഇറാഖിൻ്റെയും അമേരിക്കൻ നാറ്റോ ഇപെടലുകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. സാമ്രാജ്യത്വം അവിടങ്ങളിലെല്ലാം വംശീയതയും മതഭീകരതയും വളർത്തി. ആളി കത്തിച്ചു. തങ്ങളുടെ ആയുധങ്ങൾക്ക് അവർ തന്നെ സൃഷ്ടിച്ച ഭീകര സംഘങ്ങളെ ചൂണ്ടിക്കാട്ടി വിപണി കണ്ടെത്തി. മുതലാളിത്ത പ്രതിസന്ധി സ്തംഭനാവസ്ഥയിലെത്തിച്ച തങ്ങളുടെ ആയുധക്കച്ചവടത്തിനും സമ്പദ്ഘടനക്കും ഉണർവ് നൽകാൻ യുദ്ധങ്ങൾ ആവശ്യമാണെന്നാണ് സാമ്രാജ്യത്വവളർച്ചയുടെ ചരിത്രവും സിദ്ധാന്തവും. സാമ്രാജ്യത്വത്തിന് പുരോഗതിയെന്നാൽ യുദ്ധമാണ്. war is Prosperity എന്നതാണ് അവരുടെ പ്രമാണം. അതുകൊണ്ടാണ് ലെനിൻ പറഞ്ഞത് സാമ്രാജ്യത്വമെന്നാൽ യുദ്ധമാണെന്ന്. 

ശീതയുദ്ധാനന്തര ലോകത്തെ അമേരിക്കൻ ഇടപെടലുകളുടെയും ആധിപത്യവാഞ്ഛകളുടെയും കരുക്കളായി മാറിയ സെലാസ്കിമാരുടെ അബദ്ധങ്ങളാണ് ഉക്രൈൻ ജനതക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്. റഷ്യയുടെ യൂറോപ്പിലേക്കുള്ള പുറം വാതിലുകളായ പോളണ്ട് റുമേനിയ, തുടങ്ങിയ കിഴക്കൻ യുറോപ്യൻ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഘടനകളുടെ കൂടി തകർച്ചയാണ് സോവ്യറ്റനന്തരം സംഭവിച്ചത്. ഉക്രൈൻ ഉൾപ്പെടെയുള്ള സോവിയറ്റ് റിപ്പബ്ളിക്കുകളെ കൂടി ചേർത്താണ് സാമ്രാജ്യത്വ ശക്തികൾ ഈ മേഖലയിലെ തങ്ങളുടെ ആധിപത്യമുറപ്പാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞത്. അതിനെ സമർത്ഥമായിെ പൊളിച്ചെടുക്കാനും യുഎസ് വിരുദ്ധ ശക്തികൾക്കൊപ്പം ചില യുറോപ്യൻ യൂണിയൻ രാജ്യങ്ങളെ കൂടി റഷ്യക്കും പുടിനും ഈ മേഖലയിലെ യുഎസ് മേധാവിത്വ നീക്കങ്ങളെ തടയുന്നതിനായി നേടിയെടുക്കാനായി.ഇത് അമേരിക്കയെ വല്ലാതെ പരിഭ്രാന്തമാക്കി. നാറ്റോ സേനാ വിന്യാസത്തിലൂടെയും യുക്രൈനടക്കമുള്ള ഈ മേഖലയിലെ രാജ്യങ്ങളെ ചേർത്തും നാറ്റോ സഖ്യം പുലീകരിച്ച് റഷ്യ ഉയർത്തുന്ന ഭീഷണി തടയുക എന്നതായിരുന്നു യുഎസിൻ്റ തന്ത്രം. അതിനായവർ നാസി, സയണിസ്റ്റ്, ഹിന്ദുത്വ , ആംഗ്ലാസാങ്ങ്സൺ വംശീയതയുടെതായ ഒരു നവയാഥാസ്ഥിതിക രാഷ്ട്രീയത്തെ വളർത്തുകയായിരുന്നു. പഴയ സോവ്യറ്റ് വിരോധത്തിൻ്റെയും യുറോ അമേരിക്കൻ മേധാവിത്വ ബോധത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്ര സമ്മിശ്രങ്ങളുടേതായ പ്രത്യയശാസ്ത്ര പദ്ധതി. അഫ്ഘാൻ കാലത്ത് വികസിപ്പിച്ചെടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയുടേതായ രാഷ്ടീയ ഇസ്ലാമിസത്തെയും ഉപയോഗപ്പെടുത്തുന്നു. ഈ മേഖലയിലെ ചരിത്രപരമായ തങ്ങളുടെ സ്വാധീനത്തെയും വിഭവ വിപണി താല്പര്യങ്ങളെയും സംരക്ഷിക്കുന്നതിൽ ഏതറ്റം വരെ പോകാനും ഗ്രേറ്റ് റഷ്യൻ ദേശീയ വാദത്തിൻ്റെ വീര്യമുണർത്തിയെടുത്ത് കൊണ്ട് ശ്രമിക്കുകയാണ് പുടിൻ. അത് അമേരിക്കയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചിരിക്കുന്നു അവരുടെ പിണിയാളായി കളിക്കുന്ന യുക്രൈനിലെ സെലസ്കി ഭരണകൂടത്തിൻ്റെ ആത്മഹത്യാപരമായ നിലപാടുകളെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നു. അതിൻ്റെ ദുരന്ത പരിണതിയെന്ന പോലെ ഈ മേഖലയിലെ ജനങ്ങൾ യുദ്ധത്തിൻ്റെ നാശവും മരണവും ഏറ്റുവാങ്ങേണ്ടി വരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

K T Kunjikkannan

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More