തിരുവനന്തപുരം: യുക്രൈനില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന പല വിദ്യാര്‍ഥികളുടെ കയ്യിലും പണമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കേന്ദ്ര സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സുധാകരന്‍ പറഞ്ഞു.
യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു. 2320 മലയാളി വിദ്യാർഥികൾ യുക്രൈനിൽ പഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചത്. അതേസമയം, യുക്രൈനിൽ നിന്ന് 17 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 470 ഇന്ത്യക്കാർ റൊമോനിയൻ അതിർത്തിയിലൂടെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായാണ് മലയാളികൾ അടങ്ങുന്ന സംഘം ഇന്ത്യയിലെത്തുക. ഉച്ചയോടെ ഒരു വിമാനം ഡൽഹിയിലെത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുദ്ധം ആരംഭിച്ചു കഴിഞ്ഞതിനാല്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അയച്ചത്. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെയാണ് പൗരന്മാരെ തിരികെ കൊണ്ടുവരുന്നത്. അതിര്‍ത്തികളിലെ റോഡ് മാര്‍ഗം യുക്രൈന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ റജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോളണ്ടിലെ ഇന്ത്യന്‍ എംബസിയിലും ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ആയിരത്തിലധികം വിദ്യാര്‍ഥികളെയാണ് അതിര്‍ത്തി വഴി യുക്രൈനില്‍ നിന്നും ഒഴിപ്പിച്ചത്. ഹംഗറി റൊമാനിയ അതിർത്തിയിൽ എത്താനാണ് എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാസ് പോര്‍ട്ട് കയ്യില്‍ ഉണ്ടായിരിക്കണം, പണം യു എസ് ഡോളറായി കയ്യില്‍ കരുതുക, യാത്ര ചെയ്യുന്ന വാഹനത്തിലും, സ്വന്തം വസ്ത്രത്തിന് മുകളിലും ഇന്ത്യന്‍ പതാക പിന്‍ ചെയ്യുകയോ ഒട്ടിക്കുകയോ വേണമെന്നും ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.