തിരുവനന്തപുരം: ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെത്തി. 'ഓപറേഷൻ ഗംഗ' ദൗത്യത്തിന്‍റെ ഭാഗമായ ആദ്യ വിമാനത്തിൽ ഇന്നലെ മുംബൈയിലിറങ്ങിയ 11 വിദ്യാര്‍ഥികളാണ് ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ എത്തിയത്. 'കൂടെയുണ്ടായിരുന്ന കുറെ പേര്‍ ഇപ്പോഴും യുക്രൈനില്‍ കുടുങ്ങി കിടക്കുകയാണ്. അവരെ രക്ഷിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണം. യുക്രൈനിലെ ബോർഡറിൽ ഇപ്പോൾ വലിയ പ്രശ്‌നമാണ് നടക്കുന്നത്. ഒപ്പമുണ്ടായിരുന്ന പലരും ഇപ്പോഴും ദുരിതത്തിലാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഓപറേഷൻ ഗംഗയുടെ ഭാഗമായി മൂന്ന് വിമാനങ്ങളിലായി യുക്രൈനില്‍ നിന്ന് 709 പേരാണ് രാജ്യത്ത് തിരിച്ചെത്തിയത്.
അതേസമയം, യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊടും തണുപ്പിൽ കാല്‍ നടയായി പോളണ്ടില്‍ എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും കേന്ദ്രമന്ത്രിയുമായി പങ്കുവെച്ചു. ഇത് പരിഹരിക്കാൻ യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിർത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.