വി എസ് ഇല്ലാത്ത ആദ്യ സിപിഎം സമ്മേളനം; കൊച്ചിയിലെങ്കിലും ലോറന്‍സ് വരില്ല

കൊച്ചി: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി മുന്‍ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്ചുതാനന്ദന്‍ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളാണ് 98 കാരനായ വി എസ് ഇത്തവണ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.1964- ല്‍ സിപിഐ യുടെ ജനറല്‍ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിവന്നവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്ചുതാനന്ദന്‍. സിപിഎം രൂപീകരണശേഷം വി എസ് പങ്കെടുക്കാത്ത ആദ്യ സമ്മേളനമാവുകയാണ് കൊച്ചി സമ്മേളനം. വിഭാഗീയതയുടെയും ഉള്‍പോരിന്റെയും കാലം കഴിഞ്ഞ് പിണറായി വിജയന്‍റെ നേതൃത്വത്തിന്‍ കീഴിലേക്ക് പാര്‍ട്ടി വന്നതോടെ പതുക്കെ ഒതുങ്ങിത്തുടങ്ങിയ വി എസ് അവസാനം വഹിച്ചത് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയാണ്‌. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭാംഗമായിരുന്ന വി എസിനെ, ഭരണകാലയളവ് അവസാനിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും പ്രായാധിക്യം മൂലമുള്ള അവശത അലട്ടിയിരുന്നു.   

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലേക്ക് നടന്നുകയറിയ എം എം ലോറന്‍സും ഇത്തവണ സമ്മേളനത്തിന് എത്തില്ല. 1968-ല്‍ കൊച്ചിയില്‍ നടന്ന സിപിഎം 12-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സംഘാടക സമിതി ചെയര്‍മാനായിരുന്നു എം എം ലോറന്‍സ്. 93 കാരനായ ലോറന്‍സ് കൊച്ചിയില്‍ തന്നെയുണ്ടെങ്കിലും അവശത മൂലമാണ് സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ദീര്‍ഘകാലം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായും 1998 വരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും എല്‍ ഡി എഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ല്‍ ഇടുക്കിയില്‍ നിന്ന് പാര്‍ലമെന്റിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എറണാകുളം, മുകുന്ദപുരം മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എല്‍ ഡി എഫ് കണ്‍വീനര്‍ എന്നിങ്ങനെ സംസ്ഥാന നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ വിഭാഗീയ പ്രവര്‍ത്തനം ആരോപിച്ച് ലോറന്‍സിനെ പാര്‍ട്ടി ഏരിയാ തലത്തിലേക്ക് തരം താഴ്ത്തിയതും ചരിത്രമാണ്.   

സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള മുതിര്‍ന്ന നേതാവ് കെ എന്‍ രവീന്ദ്രനാഥ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ മോഹനന്‍, പോളിറ്റ്ബ്യൂറോ അംഗവും സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ  ബാലാനന്ദന്റെ ജീവിത സഖാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന സരോജിനി ബാലാനന്ദന്‍, പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായ കെ എം സുധാകരന്‍ തുടങ്ങിയവരും ഇത്തവണ മുഴുവന്‍ സമയ സമ്മേളന പ്രതിനിധികളായി ഉണ്ടാവില്ല.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Mridula Hemalatha

Recent Posts

Web Desk 14 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More