ഡല്‍ഹി: യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയുണ്ടായ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെതെന്നാണ് പ്രാഥമിക വിവരം. ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയാണ് നവീൻ. ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. കൊല്ലപ്പെട്ട നവീൻ്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത്. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇസ്രയേലി പൌരനും കൊല്ലപ്പെട്ടിരുന്നു.
'ഇന്ന് രാവിലെ നടന്ന ഷെല്ലാ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടുവെന്ന വാര്‍ത്ത വളരെ വേദനയോടെ പങ്കുവെക്കുന്നു . വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കുടുംബത്തിന്‍റെ ദുഖത്തില്‍ അഗാധമായ അനുശോചനം അറിയിക്കുന്നു' - വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യന്‍ പൌരന്മാരോട് എത്രയും വേഗം കീവില്‍ നിന്നും അതിര്‍ത്തികളിലേക്ക് എത്താനാണ് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി ട്രെയിനോ, മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശമനുസരിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ മലയാളി വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. അതേസമയം, യുക്രൈനിലെ ഖേഴ്‌സന്‍ നഗരം പൂര്‍ണമായും റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടക്കുകയും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ ക്വിവീല്‍ പ്രവേശിക്കുമെന്നും തലസ്ഥാനത്തെ സ്ഥിതി അതി ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.