കോഴിക്കോട്: മീഡിയാ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചാനല്‍ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരളാ പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തളളിയത്. ചാനലിന്റെ സംപ്രേക്ഷണ വിലക്ക് തുടരും.
ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസുമാരായ ഷാജി, പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മീഡിയാ വണ്‍ ചാനല്‍ മാനേജ്‌മെന്റ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി 31-ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയത്. തുടര്‍ന്നാണ് ചാനല്‍ അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മീഡിയാ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞത്.
മീഡിയാ വണ്ണിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും ഇക്കാര്യം വ്യക്തമാക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുണ്ട് എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ എന്താണ് ചാനലിന് വിലക്കേര്‍പ്പെടുത്താനുളള കാരണമെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ചാനലിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പറഞ്ഞത്. കേസില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ സംപ്രേക്ഷണം പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവാദം നല്‍കിയില്ല.