ഡല്‍ഹി: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി റെഗുലര്‍ ജാമ്യമാണ് കിരണിന് അനുവദിച്ചിരിക്കുന്നത്. കേസിന്‍റെ വിചാരണ പൂര്‍ത്തിയായി കോടതി ശിക്ഷ വിധിച്ചാല്‍ മാത്രമേ പ്രതിക്ക് ഇനി ജയിലിലേക്ക് പോകേണ്ടതുള്ളു.
വിസ്മയ കേസിലെ സാക്ഷികളെയെല്ലാം വിസ്തരിച്ച സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം തള്ളിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കിരണിൻ്റെ ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21-നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ ആത്മഹത്യക്ക് കാരണം സ്ത്രീധന പീഡനമെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഗാര്‍ഹീക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിയായ കിരണ്‍ കുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്. 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തിലുണ്ട്. മരിക്കുന്നതിന് മുന്‍പ് വിസ്മയ ബന്ധുകള്‍ക്കും, സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശങ്ങളാണ് കേസിലെ നിര്‍ണയക തെളിവ്.