കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊഴി രേഖപ്പെടുത്തി എന്‍ ഐ എ. കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് എന്‍ ഐ എ മൊഴിയെടുത്തത്. ജയില്‍ മോചിതയായതിന് ശേഷം സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ ഐ എ മൊഴി രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനറിയാമായിരുന്നുവെന്നാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തലില്‍ പറഞ്ഞിരുന്നത്. ഈ വെളിപ്പെടുത്തലില്‍ എത്രത്തോളം വസ്തുതയുണ്ടെന്നാണ് എന്‍ ഐ എ പരിശോധിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റും ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്നും നാഷണല്‍ അന്വേഷണ ഏജന്‍സികളെക്കൊണ്ട് കേസ് അന്വേഷിപ്പിച്ചത് എം ശിവങ്കറായിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.