ക്വീവ്: യുക്രൈന്‍ ജനതയുടെ ശത്രു റഷ്യ മാത്രമല്ലെന്ന് യുക്രൈന്‍ സാഹിത്യക്കാരന്‍ ഗോണ്‍സാലോ ലിറ. രാജ്യത്തിനായി യുദ്ധത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആയുധം നല്‍കുമെന്ന പ്രസിഡന്‍റ് സെലന്‍സ്‌കിയുടെ പ്രഖ്യാപനത്തെ രാജ്യത്തെ ക്രിമിനലുകള്‍ അവസരമാക്കിയെന്ന് ലിറ ആരോപിച്ചു. രാജ്യത്ത് പീഡനവും കൊലപാതകവും കൂടി വരികയാണെന്നും ഇതെല്ലാം ചെയ്യുന്നത് റഷ്യന്‍ സേനയല്ലെന്നും ലിറ പറഞ്ഞു. ട്വീറ്റില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലൂടെയാണ് ലിറ തന്‍റെ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ക്വീവില്‍ നടന്ന വെടിവെപ്പില്‍ റഷ്യന്‍ സേനക്ക് യാതോരു പങ്കുമില്ല. ക്വീവില്‍ ആക്രമണം നടക്കുമ്പോള്‍ റഷ്യന്‍ സേന 10 കിലോമീറ്റര്‍ ദൂരെയായിരുന്നുവെന്നും ലിറ തന്‍റെ വീഡിയോയില്‍ പറയുന്നു.
സെലന്‍സ്കി ഭരണകൂടം രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി നല്‍കിയ തോക്കുകള്‍ ഉപയോഗിച്ച് അക്രമകാരികള്‍ സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. നിരവധി പേരാണ് സ്വന്തം രാജ്യത്തിലെ പൌരന്മാരുടെ അതിക്രമത്തില്‍ മരിച്ചു വീഴുകയും പീഡനത്തിന് ഇരയാകുകയും ചെയ്യുന്നത്. യുദ്ധത്തിനിടയിലും രാജ്യത്ത് ബലാത്സംഗം, മോഷണം പോലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ലിറ വീഡിയോയില്‍ പറയുന്നു. ഭരണകൂടം സൃഷ്ടിച്ചെടുക്കുന്ന അക്രമകാരികളാണ് ഇത്. റഷ്യക്കെതിരെ പോരാടുകയാണെന്ന വ്യാജേനയാണ് പല അതിക്രമങ്ങളും ഇവര്‍ രാജ്യത്ത് ചെയ്യുന്നത്. ഭരണകൂടത്തിന്‍റെ നിരുത്തരവാദപരമായ പെരുമാറ്റം ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നുണ്ടെന്നും ലിറ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, യുക്രൈനായി യുദ്ധം ചെയ്യാന്‍ വിദേശികളെയും സെലന്‍സ്കി സ്വാഗതം ചെയ്തിരുന്നു. യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശ പൌരന്മാരെ പ്രവേശന വിസയില്ലാതെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത്. യുക്രൈനിലെ സൈനിക നിയമം പിന്‍വലിക്കുന്നതുവരെ ഉത്തരവ് തുടരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് യുക്രൈന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സൈനികരെ അയക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ റഷ്യന്‍ അധിനിവേശത്തിന് മുന്‍പില്‍ യുക്രൈന്‍ ഒറ്റപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് തോക്ക് നല്കിയതും വിദേശ പൌരന്മാരെ യുക്രൈനിലേക്ക് ക്ഷണിച്ചതും.