റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍റെ ജനസമിതി ഉയര്‍ന്നുവെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. കൊന്നാൽ കൂടുന്ന ജനസമ്മിതി ജനാധിപത്യമോ അതോ ജനാധിപത്യത്തിൻ്റെ അർബുദാവസ്ഥയാണോ എന്നാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ റഷ്യയിൽ പുട്ടിൻ്റെ ജനസമ്മിതി 71 % ആയി ഉയർന്നെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇതു കീവോ, ഹർഗീവോ, സുമിയോ അല്ല. യൂഗോസ്ലേവിയൻ തലസ്ഥാനമായ ബെൽഗ്രേഡ്.1999 മാർച്ച് മുതൽ മെയ് വരെ അമേരിക്കൻ നേതൃത്വത്തിൽ NATO സഖ്യം നടത്തിയ ക്രൂരമായ നരഹത്യയും ബോംബിംഗും നീണ്ടുനിന്നത് 78 ദിവസങ്ങളാണ്. 'കനിവുള്ള മാലാഖ' എന്നായിരുന്നു ആയിരത്തിലധികം സിവിലിയൻമാരുടെ ജീവനെടുത്ത (ഏറെയും കുഞ്ഞുങ്ങളും സ്ത്രീകളും) മിലിറ്ററി ഓപ്പറേഷൻ്റെ പേര്. ഡെപ്ലീറ്റഡ് യുറേനിയം വിതച്ച ബോംബിംഗ് ഏകദേശം പതിനെട്ടായിരം മനുഷ്യരെ ക്യാൻസർ മരണത്തിന് വിട്ടുകൊടുത്തു. 2015 വരെ സെർബിയയിൽ പിറന്നു വീഴുന്ന ഏഴു കുഞ്ഞുങ്ങളിൽ ഒരാൾക്ക് യുദ്ധാനന്തര ക്യാൻസർ സാധ്യതയുണ്ടായിരുന്നു. ഏഴാം ദിവസത്തെ റഷ്യൻ ഇൻവേഷനെ ബീഭത്സം, പൈശാചികം, അതിക്രൂരം, എന്നൊക്കെ വിളിക്കുന്ന പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ കണ്ടപ്പോൾ ഓർത്തതാണ്. ചരിത്രം ഇല്ലാത്ത മനുഷ്യരാണെങ്കിലും ഓർമ്മകളോട് ഇത്തിരി വിനയമൊക്കെയാവാം.
റഷ്യയിൽ പുട്ടിൻ്റെ ജനസമ്മിതി 71 % ആയി ഉയർന്നെന്ന് റഷ്യൻ മാധ്യമങ്ങൾ! കൊന്നാൽ കൂടുന്ന ജനസമ്മിതി ജനാധിപത്യമോ അതോ ജനാധിപത്യത്തിൻ്റെ അർബുദാവസ്ഥയോ?