കോഴിക്കോട്: ചാനല്‍ വിലക്ക് ശരിവെച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മീഡിയ വണ്‍. ഈ പോരാട്ടം ഒരു ചെറിയ കളിയാണെന്ന വിചാരമില്ലെന്നായിരുന്നു കോടതി വിധിയോട് എഡിറ്റര്‍ പ്രമോദ് രാമന്റെ പ്രതികരണം. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഭരണകൂടമാണ് മറുവശത്ത്. നീതിയുടെ സൂര്യന്‍ ഉദിക്കാന്‍ വൈകിയേക്കാം. അതുവരെ ഈ ഇരുട്ടിനെ തുരത്താനുള്ള വെളിച്ചമൊക്കെ ഞങ്ങളുടെ ഉള്ളിലുണ്ടെന്നേ. പോരാട്ടം തന്നെ ജേണലിസം. പരമോന്നത കോടതിയില്‍ കാണാം,' അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. ജനുവരി 31നാണ് ചാനലിന്റെ സംപ്രേഷണം വിലക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവിനെതിരെ ചാനല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതിനെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിഗിംൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മീഡിയ വണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണ വിലക്കെന്നും കേന്ദ്രസർക്കാര്‍ ഡിവിഷൻ ബെഞ്ചിനു മുന്‍പാകെയും വ്യക്തമാക്കിയിരുന്നു.