ചെന്നൈ: കേന്ദ്രസർക്കാർ യുക്രൈനില്‍ തുടര്‍ വിദ്യാഭ്യാസത്തിനായി പോയ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും അനാവശ്യ പ്രസ്തവാനകള്‍ ഒഴിവാക്കണമെന്നാണ് രാജ്യത്തെ പൗരന്മാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് പരീക്ഷയിലൂടെ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും മെഡിസിന് അഡ്മിഷന്‍ ലഭിക്കുന്നില്ല. അതുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ മറ്റ് രാജ്യങ്ങളില്‍ പോയി പഠിക്കേണ്ടി വരുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയമാണെന്നും നീറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകൾ വിജയിക്കാത്തവരാണെന്ന കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രസ്തവാനക്കെതിരെയാണ് എം കെ സ്റ്റാലിന്‍റെ പ്രതികരണം. യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പ്ലസ് ടു വില്‍ 97 % മായിരുന്നു മാര്‍ക്ക്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ നവീന് കഴിഞ്ഞില്ല. തന്‍റെ വിദ്യാഭ്യാസത്തിനായി ആ വിദ്യാര്‍ഥി യുക്രൈന്‍ തെരഞ്ഞെടുക്കുകയായിരുന്നു. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ ഒരു പേടി സ്വപ്നമായി മാറി കഴിഞ്ഞു. നീറ്റ് പരീക്ഷ ഒഴിവാക്കപ്പെടണം. അതിനായി എല്ലാവരും ഒരുമിച്ച് പോരാടണം. കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഈ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഈ അവശ്യത്തോട് ഒപ്പം നില്‍ക്കാന്‍ തയ്യാറാകണം. ഇത് തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല, രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികള്‍ക്ക് വേണ്ടിയാണെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാര്‍ഥികള്‍ വളരെ മോശമായ സാഹചര്യത്തില്‍ കഴിയുമ്പോള്‍ അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നിര്‍ദ്ദേശങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടത്. ഓരോ ഇന്ത്യന്‍ പൗരന്‍റെയും ജീവന്‍ രക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. കേന്ദ്രമന്ത്രിമാരുടെ പ്രസ്തവാനകളും അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ ട്രോളുകളും യുക്രൈനില്‍ മരണം മുന്നില്‍ കണ്ടുകിടക്കുന്ന വിദ്യാര്‍ഥികളെ ഏറെ വേദനിപ്പിക്കുകയാണ് ചെയ്തതെന്നും സ്റ്റാലിൻ തന്‍റെ പ്രസ്താവനയിൽ പറഞ്ഞു.